In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...
Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

ആന കൊടുത്താലും കിളിയേ...

Monday, June 28, 2010

ആശകള്‍  കൊടുക്കപ്പെടും... ദിവസവും മൂന്നു നേരം... (ചെന്നൈ പൂനമല്ലി റോഡില്‍ നിന്നും ഒരു ദൃശ്യം.)

വാചകമടിയും വളച്ചൊടിക്കലും

Sunday, January 10, 2010

ഹോ...ഈ പത്രക്കാരെ കൊണ്ടു തോറ്റു...ഞാന്‍ എന്ത് ചെയ്യുവാണെന്നു നോക്കി നടക്കുവാ അവന്മാര് പത്രത്തില്‍ കൊടുക്കാന്‍...
അതു മാത്രമോ? കഞ്ഞികുടി മുട്ടിക്കുന്ന രീതിയില്‍ അല്ലേ ഇവന്മാരുടെ വളച്ചൊടിക്കല്‍... നെഹ്രുവിന്റെ നയം തെറ്റാണെന്നു താന്‍ പറഞ്ഞു പോലും... ഇനി അങ്ങനെ പറഞ്ഞാല്‍ തന്നെ അതൊക്കെ അതെപടി പ്രസിദ്ധീകരിക്കാന്‍ പാടുമോ? തന്നെ പോലെ ബുദ്ധിയും വിവരവും ഉള്ളവരൊക്കെ ഇരിക്കുമ്പോള്‍ അവര് കേള്‍ക്കാന്‍ വേണ്ടി താന്‍ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും... അതൊക്കെ എടുത്തു ബ്ലഡി ഇന്ത്യന്‍സ്‌ വായിക്കുന്ന ഡൂക്കിലി പത്രങ്ങളില്‍ അച്ചടിച്ചാല്‍ എന്തു ചെയ്യും... ഇവിടുള്ളവര്‍ അറിയാനുള്ള കാര്യങ്ങള്‍ ഞാന്‍ 140 അക്ഷരങ്ങളില്‍ എന്നും അടിച്ചു തരുന്നില്ലേ? ലണ്ടനില്‍ പറയുന്നത് ലണ്ടനിലും ഇന്ത്യയില്‍ പറയുന്നത് ഇന്ത്യയിലും ഒതുങ്ങി നില്‍ക്കണം. അതാണ്‌ നയം. നയം പ്ലസ്‌ തന്ത്രം ഈസ്‌ നയതന്ത്രം. വെരി വെരി പ്രോബ്ലം തമ്പുരാന്‍ ആണ് താനിപ്പോള്‍... തന്ത്രമൊക്കെ തനിക്കറിയാം... ഇത്രയും വിവരമുള്ള താന്‍, “നായ്ക്കോലം കെട്ടിയാല്‍ കുരക്കണം” എന്ന ചൊല്ല് കേട്ടിട്ടില്ല എന്നാണോ ഈ മാധ്യമ മണ്ടന്മാരുടെ വിചാരം?? അങ്ങനെ അങ്ങോട്ട്‌ കൊച്ചാക്കല്ലേ... പണ്ടത്തെ പോലെയൊന്നും അല്ല... വിശുദ്ധ പശുക്കളെയൊക്കെ ഇപ്പൊ തനിക്ക് തിരിച്ചറിയാം... കേട്ടോടാ നികൃഷ്ട മാധ്യമമേ... നിന്നെയൊക്കെ ആ നൂറ്റി നാല്‍പ്പതില്‍ കണ്ടോളാം...

പൂജ്യത്തിന്റെ വില

Friday, November 27, 2009

 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്.  ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.

തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ. തമിഴ്നാട്ടില്‍ നിന്നും ഇത്രയും ദൂരം വന്നു ഇങ്ങനെ മോഷ്ടിക്കേണ്ടി വന്നല്ലോ... എന്നിട്ടിപ്പോ നാട്ടിലുള്ള പോലീസുകാര്‍ മുഴുവന്‍ ലവന്മാരുടെ പിറകെയും. പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കേസ് നടത്താന്‍ വീണ്ടും കക്കാന്‍ ഇറങ്ങേണ്ടി വരും).  തല്‍കാലം ഇവരുടെ സ്റ്റാറ്റസ് ആരോപണ വിധേയര്‍ എന്നാണ്. കാരണം തെളിവൊക്കെ ഉണ്ടെങ്കിലും കുറ്റം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. മോഷണം, ഭവനഭേദനം, ഗൂഢാലോചന എന്നൊക്കെയായിരിക്കും ആരോപണങ്ങള്‍ .

മാക്സിമം അഞ്ചു പൂജ്യങ്ങള്‍ ഉണ്ടാകും മോഷ്ടിച്ച സംഖ്യയില്‍. ദരിദ്രം...പുച്ഛം... വേറെ കേസുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. എങ്കില്‍ കൊള്ളാം. കൂടുതല്‍ കേസ് ഒക്കെ ഉണ്ടായാല്‍ കുറെ കൂടെ നിലയും വിലയും കിട്ടും. അതു വരെ പട്ടിയുടെ വില...

ഇനി ഇതേ പോലെ കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള മറ്റൊരാള്‍ ഇതാ ഇവിടെ. പത്തു പൂജ്യങ്ങള്‍ ഉള്ള ഒരു സംഖ്യയാണ് സാര്‍ മുക്കിയത് എന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍ ഇഷ്ടം പോലെ. ആശാന്റെ പിന്നാലെയും പോലീസും കോടതിയുമൊക്കെ ഉണ്ട്. പക്ഷെ മറ്റേ കേസ് പോലെ വിരലടയാളവും പോലീസ് നായും ഒന്നും ഇല്ല. പകരം സാര്‍ ഒന്ന് കോടതിയില്‍ വരുമോ എന്നും ചോദിച്ചു കൊണ്ടാണ്  പിന്നാലെ നടക്കുന്നത്!!! ഇലക്ഷന്‍ കാരണം തിരക്കിലാണ്, തിരക്കൊഴിയുമ്പോള്‍ സൗകര്യം പോലെ വന്നു കണ്ടോളാം എന്നാണ് സാറിന്റെ ലൈന്‍. കേസ് ആണെങ്കില്‍ ദിവസം തോറും ദുര്‍ബലം ആകുന്നു എന്നാണ് കേള്‍വി. എവിടെയോ വായിച്ചത്, കേസ് തെളിഞ്ഞാല്‍ തന്നെ പരമാവധി ശിക്ഷ ഏഴു കൊല്ലം ആയിരിക്കും എന്നാണ്. അതു തെളിയുന്നതിനു മുമ്പേ മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുകയും ചെയ്യും.

മുക്കുമ്പോള്‍ ഇങ്ങനെ വേണം മുക്കാന്‍. പത്തു പൂജ്യങ്ങള്‍ ... ഹോ... ബഹുമാനം കൊണ്ടു നിയമം പിന്നാലെ നടക്കുകയല്ലേ.

അതാണ്‌ പൂജ്യത്തിന്റെ വില.

തിരുട്ടു ഗ്രാമം... വടിവേലു... ത്ഫൂ... കണ്ടു പഠിക്കെടാ...

എട്ടു കോടിയുടെ പെലിക്കന്‍

Sunday, November 15, 2009



ഇത് പെലിക്കന്‍ (കൊക്കോ കുളക്കോഴിയോ പോലെ ഉണ്ട് കാണാന്‍. പയ്യന്‍ പക്ഷി ശാസ്ത്രത്തില്‍ വിദഗ്ധന്‍ അല്ല. അതു കൊണ്ടു കൂടുതല്‍ അറിയില്ല. എന്തായാലും ലവന്‍ തിരോന്തരം മൃഗശാലയില്‍ ഉണ്ട്.)

ഒരു മാതിരി എല്ലായിടത്തും കാണാന്‍ കിട്ടും എന്നു വിക്കിപീടിക പറയുന്നു.

ഉണ്ടാക്കാന്‍ പറ്റുന്ന പരമാവധി നാശനഷ്ടം?




ഇത് ബ്യുഗാറ്റി  വേറോണ്‍ 

വില എട്ടു കോടി. 987 ബി എച്ച് പി എഞ്ചിന്‍.  മണിക്കൂറില്‍ 400 കിലോമീറ്ററില്‍ അധികം വേഗതയില്‍ പോകാനുള്ള ശേഷി.

ലോകത്തെ ഏറ്റവും എക്സോട്ടിക് കാറുകളില്‍ ഒന്ന്.

ആകെ നിര്‍മ്മിച്ചിട്ടുള്ളത് വെറും മുന്നൂറെണ്ണം.

അമേരിക്കയില്‍ ആകെയുള്ളത് പതിനഞ്ചെണ്ണം.

അതിലൊരെണ്ണം കൊണ്ടിടാന്‍ കണ്ട സ്ഥലമോ?



വണ്ടി ഓടിക്കുന്നതിന്റെ ഇടയില്‍ ഒരു പെലിക്കന്‍ എങ്ങാണ്ട് പെട്ടെന്ന് മുമ്പില്‍ വന്നു എന്നും അപ്പോള്‍ വണ്ടി വെട്ടിച്ചു എന്നും അപ്പോള്‍ കയ്യില്‍ നിന്നും തെന്നിപ്പോയ ഫോണ്‍ എടുക്കാന്‍ കുനിഞ്ഞപ്പോളാണ് വണ്ടി തോട്ടില്‍ പോയത് എന്നും ആണ് ഓടിച്ച ചങ്ങായി പറയുന്നത് (കൊക്കിനെയൊന്നും വീഡിയോയില്‍ കണ്ടില്ല. പേല വന്നപ്പോള്‍ ഊരാന്‍ പറഞ്ഞതായിരിക്കും ). എന്തായാലും അണ്ണന് പണി കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ. (ടയര്‍ മാറ്റാന്‍ മാത്രം $10000 ചിലവുള്ള ഒരു സാധനം ആണ് ഇത്. ഫസ്റ്റ് സര്‍വീസ് മാത്രം $20000 ആണ് എന്നു പറയുമ്പോള്‍ ആലോചിച്ചു നോക്കണം...) എങ്ങാനും മൊത്തം സെറ്റപ്പ് ആക്കി തിരിച്ചുകിട്ടിയാല്‍ തന്നെ വണ്ടി ഇനി അണ്ണന്‍ റോട്ടില്‍ ഇറക്കുമെന്ന് തോന്നുന്നില്ല. ഒരു കോഴിയെങ്ങാനും മുമ്പില്‍ ചാടിയാല്‍ തീര്‍ന്നില്ലേ...

ഉറവിടങ്ങള്‍ ഇവിടെയും ഇവിടെയും

സര്‍ ... ഒരു സംശയം...

Sunday, November 8, 2009

ചാക്ക് കണക്കിന് അരി കത്തിച്ചത് കൊണ്ടു ബ്രിട്ടീഷ്‌ മഹാറാണിയുടെ കൈയ്യില്‍ നിന്നും സര്‍ സ്ഥാനം കിട്ടിയ ഒരാളെ പറ്റി പണ്ടൊരു തിരുവില്വാമലക്കാരന്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ (ലേലം സിനിമയിലെ സോമന്റെ ഭാഷയില്‍ പറഞ്ഞാല്‍ ) സര്‍ സ്ഥാനത്തോട് "അന്ന് തീര്‍ന്നതാ തിരുമേനി ബഹുമാനം..." എന്നായിരുന്നു ലൈന്‍. അതു കൊണ്ടു ഈയൊരു പരസ്യം ഇന്നലെ ഒരു വെബ്സൈറ്റില്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് സര്‍ ചാത്തുവിനെ ഓര്‍ത്തുള്ള ചിരി തന്നെയാണ്. പക്ഷെ ആ ചിരി ഉടനെ തന്നെ പയ്യന്‍ അടക്കി. നമ്മള്‍ മലയാളികള്‍ക്കൊക്കെ അഭിമാനിക്കാവുന്ന തരത്തില്‍ നമ്മളില്‍ ഒരാള്‍ക്ക്‌ ഒരു ബഹുമതി കിട്ടിയാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?


പിന്നെ എന്ത് കൊണ്ടു ഇങ്ങനെ ഒരു വാര്‍ത്ത കണ്ടതായി എനിക്ക് ഓര്‍മയില്ല? പയ്യന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ഒരാളല്ല. എന്നാല്‍ വിശ്വസിക്കുന്നവരെ നിരുല്സാഹപ്പെടുത്താറുമില്ല. എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ ഉള്ള അവകാശം ഉണ്ട് എന്നു വിശ്വസിക്കുന്നയാളാണ് എന്നു ആദ്യമേ പറഞ്ഞു കൊള്ളട്ടെ.താല്പര്യമില്ലാത്ത വിഷയം ആയതു കൊണ്ടു ജ്യോതിഷ സംബന്ധിയായ വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ല. അങ്ങനെ മിസ്സ്‌ ആയതാകും എന്നു കരുതി ആദ്യം.  ഇത്ര വലിയ ഒരു വാര്‍ത്ത എങ്ങനെ ഞാന്‍ കാണാതെ പോയി എന്നു ദുഃഖിച്ചു കൊണ്ടു നേരെ വിട്ടു ഗൂഗിളിലേക്ക്‌. ഓര്‍മ്മപ്പിശക്‌ തന്നെ ആയിരിക്കും. ഞാന്‍ മറന്നാലും അങ്ങനെ ഒരു വാര്‍ത്ത ഉണ്ടെങ്കില്‍ ഗൂഗിള്‍ മറക്കില്ലല്ലോ.

 (ഈ ചിത്രത്തിന്റെ ഉറവിടം)

പക്ഷെ പത്തിരുപതു മിനിറ്റ് പൊരിഞ്ഞു ഗൂഗിള്‍ ചെയ്തിട്ടും ഒരു ഫുള്‍ ആര്‍ട്ടിക്കിള്‍ പോലും കാണാനില്ല. ആകെ കിട്ടിയ ഒരു ലിങ്കില്‍ ഒന്നും പൂര്‍ണമായി കൊടുത്തിട്ടുമില്ല. മാതൃഭൂമി, മനോരമ എന്നീ സൈറുകളിലും ഒന്നുമില്ല. നൈറ്റ്‌ ഓഫ് ചാരിറ്റി എന്ന ബഹുമതിയെ പറ്റിയും ഒന്നും കാണാനില്ല (വിക്കി പീടികയില്‍ പോലും കിട്ടിയില്ല...) നാണക്കേട്‌. ഗൂഗിള്‍ ആണത്രേ  ഗൂഗിള്‍.  പേജ് റാങ്ക് പോലും പേജ് റാങ്ക്. ജ്യോതിഷിയുടെ സ്വന്തം വെബ്സൈറ്റ് ആണെങ്കില്‍ ഡൌണ്‍ .

ആലോചിച്ചിട്ട് ഒരു അന്തവും കുന്തവും കിട്ടുന്നില്ല.  ഇത്ര വലിയ ഒരു സംഭവത്തെ പറ്റി ഒന്നും കണ്ടു പിടിക്കാന്‍ എനിക്ക് പറ്റാത്തതെന്ത് കൊണ്ട്? എന്തായാലും ഗൂഗിളിന്റെ പുറത്തുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. മാത്രമല്ല എന്റെ ഗൂഗിള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടുവോ എന്നും ഞാന്‍ ഭയക്കുന്നു. ആകെമൊത്തം ഒരു അങ്കലാപ്പ്. വല്ല രക്ഷയും വാങ്ങി കെട്ടി നോക്കട്ടെ. എന്തെങ്കിലും തുമ്പ് കിട്ടുകയാണെങ്കില്‍ ഒരു ലിങ്ക് ഇട്ടു തരണേ...

(വീണ്ടും പറയുന്നു, വിശ്വസിക്കുന്നവരെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. പക്ഷെ സര്‍ സ്ഥാനത്തിന്റെ വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു. സത്യം അറിയാനുള്ള ആഗ്രഹം കൊണ്ട് മാത്രം. ഒരു വ്യക്തിയെയും മോശം ആയി ചിത്രീകരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ്‌. കമന്റ്‌ ഇടുന്നുണ്ടെങ്കില്‍ താങ്കളും അതു ശ്രദ്ധിക്കുമല്ലോ. നന്ദി.)

അമ്മൂമ്മയുടെ ലൈസെന്‍സ്

Friday, November 6, 2009

"മുട്ടുവിന്‍ തുറക്കപ്പെടും" എന്നു ബൈബിളില്‍ പറയുന്നുണ്ട്. പക്ഷെ അതു പറഞ്ഞയാള്‍ പോലും ഇത്രയും വിചാരിച്ചിട്ടുണ്ടാകില്ല.  കൊറിയയിലെ ഒരു മുത്തശ്ശിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. വാര്‍ത്തയുടെ ഉറവിടം ഇവിടെ: http://news.bbc.co.uk/2/hi/asia-pacific/8347164.stm


 950 പ്രാവശ്യം ടെസ്റ്റ്‌ എഴുതി പോലും... അതും പോരാഞ്ഞു ഇനി ഒരു പ്രാക്ടിക്കല്‍ വേറെയും ഉണ്ടത്രേ... 68 വയസായവരെ ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തിയവനെ കുനിച്ചു നിര്‍ത്തി ഇടിക്കണം... വല്ല പത്തോ നൂറോ വാങ്ങിച്ചു പാസ്സ്‌ ആക്കി വിടുന്നതിനു പകരം ആളെ മിനക്കെടുത്തുന്നോ... ഏറ്റവും കഷ്ടം, ജീവിക്കാന്‍ വേണ്ടി പച്ചക്കറി വില്‍ക്കാന്‍ ആണ് ഇവര്‍ ഈ ലൈസെന്‍സ് എടുക്കാന്‍ പാട് പെടുന്നത് എന്നുള്ളതാണ്...അവര് ചെലവാക്കിയ കാശിനു ഇന്ത്യയില്‍ വന്നു ഒരു ലൈസെന്‍സ്  എടുത്തിട്ട് പോകാന്‍ പറ്റും എന്നു തോന്നുന്നു...

(ഈ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മ വന്നത് പ്രീ ഡിഗ്രിക്ക് എന്റെ കൂടെ പഠിച്ച ഒരുത്തനെ ആണ്. പത്താം ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ അവന്റെ അമ്മാവന്‍ അവനു ആന്ധ്രയില്‍ എവിടെയോ നിന്ന് ഒരു 2 വീലര്‍ ലൈസെന്‍സ് എടുത്തു തപാലില്‍ അയച്ചു കൊടുത്തു!! കേരളം വിട്ടു പുറത്തു പോകാത്തവന്‍ അതിനു ശേഷം കോളേജില്‍ വന്നു കൊണ്ടിരുന്നത് ഒരു സ്കൂട്ടറില്‍!! ഇതെങ്ങാനും ആ കൊറിയന്‍ മുത്തശ്ശി അറിഞ്ഞാല്‍ ആത്മഹത്യ തന്നെ...)

ജനാധിപത്രം

Monday, October 26, 2009

(ഇന്നത്തെ ഹിന്ദുവിലെ ശ്രീ സായിനാഥിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം)
പയ്യന്‍ : "പത്രക്കാരന്‍ സണ്ണി മരിച്ചു " എന്നാണ് കേട്ടിരുന്നത്...
പത്രക്കാരന്‍ സണ്ണി : ശരിയാണ്. പത്രക്കാരന്‍ സണ്ണി ഇപ്പോളില്ല. ഇപ്പോള്‍ ഞാന്‍ പത്ര കണ്‍സല്‍ട്ടന്റ്റ്‌ സണ്ണിയാണ്.
പയ്യന്‍ : മനസ്സിലായില്ല.
പ. സ : അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഞാന്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പത്രങ്ങള്‍ക്കും അവയുടെ മുതലാളിമാര്‍ക്കും ഉപദേശം നല്‍കി ജീവിക്കുന്നു.
പയ്യന്‍ : അപ്പോള്‍ ഭാരിച്ച ജോലിയായിരിക്കും.
പ. സ : അങ്ങനെയില്ല. പണ്ട് പത്രം മൊത്തമായും ചില്ലറയായും വില്പനയായിരുന്നു. ഇപ്പോള്‍ പത്ര താളുകളിലെ കോളങ്ങള്‍ വില്‍ക്കുന്നു.
പയ്യന്‍ : വീണ്ടും മനസ്സിലായില്ല. എഡിറ്റര്‍ ആണോ?
പ. സ : ഡേയ് പയ്യന്‍, താനേത് ലോകത്തിലാണ് ജീവിക്കുന്നത്  ?എന്റെ പട്ടി ആകും എഡിറ്റര്‍ ... ഐ ആം എ കണ്‍സല്‍ട്ടന്റ്റ്‌‌...ഏതു വാര്‍ത്തകള്‍, ആരുടെ പേരുകള്‍, ആരെക്കുറിച്ചുള്ള ഫീച്ചറുകള്‍, അവക്കുള്ള വിലയെത്ര ഇതെല്ലാം തീരുമാനിക്കുന്നവര്‍ക്ക് ഞാന്‍ ഉപദേശം നല്‍കുന്നു...
പയ്യന്‍ : വിലയോ? ഇതെന്താ മീന്‍ ചന്തയോ?
പ. സ :  അങ്ങനെ പറയാന്‍ പറ്റില്ല . ചാകരയില്ലെങ്കില്‍ മീന്‍കാര്‍ക്ക് ബുദ്ധിമുട്ടാണ് . പക്ഷെ നമുക്ക്‌ എന്നും ചാകര തന്നെ.
പയ്യന്‍ : അപ്പോള്‍ പത്രങ്ങളുടെ സാമൂഹിക പ്രതിബദ്ധത?
പ. സ : മുടക്കുമുതലിന് മുകളില്‍ ലാഭം ഉണ്ടാക്കുക എന്നതാണ് എല്ലാ സ്ഥാപനങ്ങളും ചെയ്യേണ്ടത്. കയ്യില്‍ ഉള്ള വിഭവങ്ങള്‍ ഉപയോഗിച്ച് ലാഭം പരമാവധി വര്‍ധിപ്പിക്കുക. അതാണ്‌ മുതലാളിത്ത വ്യവസ്ഥയുടെ ഒരേയൊരു നിയമം. അങ്ങനെ ലാഭം കൂടുമ്പോള്‍ സമൂഹം താനേ അഭിവൃദ്ധിപ്പെടും. ഇതൊക്കെ ഇനി താന്‍ എന്ന് പഠിക്കും?
പയ്യന്‍ : എന്നാലും ചരിത്രം നിങ്ങളെ എങ്ങനെ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ?
പ. സ : എടൊ, ചരിത്രം സൃഷ്ടിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ചരിത്രത്തിലെ കഥാപാത്രങ്ങളുടെ റോള്‍ മാത്രമേ ഉള്ളു സമൂഹത്തിനു.
പയ്യന്‍ : ശരിയാണ്. അബദ്ധമാണ് ചരിത്രം എന്നു പ്രൊഫ ടോയെന്‍ബിയുടെ ശിഷ്യനായ സര്‍ ചാത്തു പറഞ്ഞിട്ടുണ്ട്.
പ. സ : കാലയവനികയില്‍ കാലു തട്ടി വീണു കഴിഞ്ഞയാളാണ് ചാത്തവന്‍. വീണവര്‍ക്ക് വോയിസ്‌ ഇല്ല.
പയ്യന്‍ : എന്നാലും?
പ. സ : സീ മിസ്റ്റര്‍ പയ്യന്‍...ഇതാണ് ശരി. ഉദാഹരണത്തിന് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഒരു സേവനം ചെയ്തിട്ടാണ് ഞാന്‍ ഇപ്പൊ തിരിച്ചു എത്തിയിരിക്കുന്നത്. മഹാരാഷ്ട്രത്തില്‍ നിന്ന്.
പയ്യന്‍ : എങ്ങനെ?
പ. സ : തെരഞ്ഞെടുപ്പ് എന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവരുടെ പണി എളുപ്പമാക്കി കൊടുക്കുക എന്ന മഹത്തായ പത്രധര്‍മം. പത്രത്തില്‍ കോളങ്ങള്‍ വാങ്ങി സ്വന്തം വാര്‍ത്ത കൊടുക്കാന്‍ കഴിയുന്നവനാണ് ഏറ്റവും കാശുള്ളവന്‍ എന്നു മനസ്സിലാക്കാന്‍ വായിക്കുന്നവന് വലിയ ബുദ്ധിയൊന്നും വേണ്ട. കാശുള്ളവനെ ജയിപ്പിക്കാതെ ഒരുത്തനും ഗതി പിടിക്കില്ല. അങ്ങനെ കാശുള്ളവനെ പെട്ടെന്ന് തിരിച്ചറിയാന്‍ പൊതുജനത്തിനെ സഹായിക്കുക എന്നതാണ് ഇന്ന് പത്രങ്ങള്‍ ചെയ്യുന്നത്.
പയ്യന്‍ : അപ്പൊ പിന്നെ പരസ്യവും വാര്‍ത്തയും തമ്മില്‍ വ്യത്യാസമെന്ത്?
പ. സ : ഒരു വ്യത്യാസവുമില്ല. ഉത്സവക്കാലത്ത് രണ്ടും കൂടുതല്‍ ആയിരിക്കുകയും ചെയ്യും.
പയ്യന്‍ : അപ്പൊ കേരളത്തിലും ഇനി ഇങ്ങനെ ആകുമോ കാര്യങ്ങള്‍?
പ. സ : ഇനി എന്താവാന്‍? കൂലിക്ക് എഴുത്ത് ഇവിടെ ഇപ്പോളെ ഉണ്ടല്ലോ... ഇതിനെ ഒന്ന് തേച്ചുമിനുക്കി എടുത്താല്‍ മതി. കൂടെ കൂടുന്നോ?
പയ്യന്‍ : പൈംപീക വൃത്തി ചെയ്യേണ്ട ഗതികേട് വന്നിട്ടില്ല. വരാതിരിക്കട്ടെ എന്ന് പ്രാര്ഥിക്കുന്നു. ആള്‍ ദി ബെസ്റ്റ്

ചായക്കോപ്പയിലെ വിപ്ലവം

Friday, October 16, 2009

കേരള ചരിത്രത്തിലെ എല്ലാ സുപ്രധാന ഇടതു മുന്നേറ്റങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തിയാണ് ചായ. ദിനേശ് ബീഡി, പരിപ്പ് വട, പ്രത്യയശാസ്ത്രം മുതലായ കാറ്റലിസ്റ്റുകള്‍ ചായയുടെ കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന പദാര്‍ഥമാണ് വിപ്ലവത്തിനോട് ഏറ്റവും സാമ്യം പുലര്‍ത്തുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇടതു പ്രസ്ഥാനങ്ങളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പാനീയമില്ല (മദ്യം ഒരു പ്രസ്ഥാനമായതിനാല്‍ കണക്കില്‍ പെടില്ല). ഇപ്രകാരമുള്ള "പ്രമാദമാന" ചായയിലൂടെ തന്നെ ഇടതു പക്ഷത്തെ കുളം തോണ്ടാന്‍ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ കമ്മ്യൂനിസ്ടുകാര്‍ നോക്കി നില്‍ക്കുമോ?

കാര്യം യുവരാജാവൊക്കെ ആണെങ്കിലും, ചായക്കടയിലൊക്കെ തൊട്ടാല്‍ കളി മാറും. അതൊക്കെ ഇടതു പക്ഷത്തിന്റെ കുത്തകയാണ് കേരളത്തില്‍ . ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പോലും റോഡ്‌ സൈഡില്‍ നിന്ന് ചായ കുടിച്ചതായി കേട്ടുകേള്‍വിയില്ല. ധൈര്യമില്ല അവര്‍ക്കൊന്നും. അപ്പൊ പിന്നെ എങ്ങാണ്ട് നിന്നും വന്ന ഒരു പയ്യന്‍ ചായക്കടയില്‍ കേറി ചായ ചോദിക്കുക! ചായക്കടക്കാരന്‍ ഉടനെ ചായ കൊടുക്കുക! പാളയത്തില്‍ തന്നെ പടയോ? ലെനിനിസ്റ്റ്‌ തത്വങ്ങളുടെ നഗ്നമായ ലംഘനം. അത് കണ്ടു കൊണ്ടിരിക്കാന്‍ പിണറായി നയിക്കുന്ന അച്ചടക്കമുള്ള പാര്‍ടിക്ക് പറ്റില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൂട്ടിക്കുക തന്നെ. കേസ് പിന്നാലെ വന്നോളും. അതുണ്ടാക്കാനാണോ പാട്. 

ഇതൊരു ശക്തമായ താക്കീതാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. പണക്കാരന്‍ പണക്കാരനെ പോലെ പെരുമാറിയില്ലെങ്കില്‍ പിന്നെ പാവങ്ങളും പണക്കാരനും തമ്മില്‍ എന്ത് വ്യത്യാസം? വര്‍ഗ സമരം നടക്കണമെങ്കില്‍ വര്‍ഗം വേണം. അതു നിലനിര്‍ത്താന്‍ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞാല്‍ ? ദശാബ്ദങ്ങളായി കേരളത്തില്‍ സമാധാനപരമായി നിലനില്‍ക്കുന്ന  ഇടതു കക്ഷികള്‍ പിന്നെ എന്തിനു വേണ്ടി ശബ്ദമുയര്‍ത്തും? ജീവിക്കാന്‍ ലക്‌ഷ്യം ഇല്ലാതാകുന്ന കമ്മ്യൂനിസ്ടുകാര്‍ പിന്നെ കാശിക്കു പോകേണ്ടി വരും. അതു കൊണ്ട് "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്". അവിടെ നിന്നോളണം. ചായ കുടിക്കാന്‍ അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ വല്ല യു. പീയിലോ ബീഹാറിലോ പോയി ദളിതരെ തപ്പി കണ്ടു പിടിക്കണം. ഈ ഏരിയയില്‍ കണ്ടു പോകരുത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ഇവിടെ അങ്ങനെ ആര്‍ക്കെങ്കിലും ചായ കൊടുക്കാന്‍ ഞങ്ങള് സമ്മതിക്കുകേല.

(എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആഹാരം കഴിച്ച ഹോട്ടല്‍ അടച്ചുപൂട്ടിയത് സര്‍ക്കാരിനും, സിപി.എമ്മിനും അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

രാഹുല്‍ ഗാന്ധി ടാറ്റാ സഫാരി കാര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ടാറ്റായെ പോലും ബംഗാളില്‍ നിന്നും തുരത്തിയത്. പിന്നാണ് ഒരു ചായക്കട...) 

പേര് = പൊന്ന്

Monday, October 12, 2009



അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. എല്ലാത്തിനോടും ഒരു പുച്ഛം. രാഷ്ട്രീയക്കാരോട് പുച്ഛം (എന്നാലും വോട്ട് കൊടുക്കും ). പത്രക്കാരോട് പുച്ഛം (എന്നാലും വാങ്ങി വായിക്കും). സ്വാമിമാരോടും സ്വാമിനിമാരോടും പുച്ഛം (എന്നാലെന്താ അനുസരണയോടെ Q വരെ നില്‍ക്കും "ദിവ്യ" ദര്‍ശനം കിട്ടാന്‍). എന്തിനു പേരുകളോട് പോലും പുച്ഛം.  മക്കള്‍ക്ക്‌ പേരിടാന്‍ ആരോടെങ്കിലും അഭിപ്രായം ചോദിച്ചാല്‍  പേരൊന്നും കിട്ടിയില്ലെങ്കിലും "ഒരു പേരിലെന്തിരിക്കുന്നു" എന്ന ഒരു ഡയലോഗ് തീര്‍ച്ചയായും കിട്ടും.

അതിനൊക്കെ തമിഴന്മാരെ കണ്ടു പഠിക്കണം. പേരിടാന്‍ അവരെ കഴിഞ്ഞേ ഉള്ളു. "ഉടനടി തലം വഴിപ്പതിവ് തിട്ടം" എന്ന് ബസ്‌ ടിക്കറ്റില്‍ അടിച്ചു കണ്ടതിന്റെ ഞെട്ടല്‍ മാറാന്‍ കുറച്ചു സമയം എടുത്ത അനുഭവത്തില്‍ പറയുകയാണ്‌ (Online Ticket Reservation System എന്നതിന് മലയാളം പരിഭാഷയുണ്ടോ? ഉണ്ടോ? ഉണ്ടോ? ).  ഇപ്പൊ ദാ ഇംഗ്ലിഷ് മുതലായ ഭാഷകളെ ബോര്‍ഡുകളില്‍  നിന്ന് മാത്രമല്ല, നാട്ടില്‍ നിന്ന് തന്നെ ഇല്ലായ്മ ചെയ്യാന്‍ ഉള്ള പുതിയ പദ്ധതി വരുന്നു. (ഉറവിടം : ഇന്നത്തെ ടൈംസ്‌ )



സംഭവം ചെന്നൈയില്‍ ആണ്. അടുത്ത ഒരു കൊല്ലം ചെന്നൈയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സിക്കല്‍ തമിഴ്‌ പേരുകളിടാന്‍ വീട്ടുകാരെ പ്രോല്‍സാഹിപ്പിക്കാന്‍ മേയറുടെ ബുദ്ധി. തമിഴ്‌ പേര് വീഴുന്ന പിള്ളേര്‍ക്കെല്ലാം ഓരോ 1 ഗ്രാം സ്വര്‍ണ്ണ മോതിരം!! ഇതിനായി സ്വര്‍ണകടക്കാരില്‍ നിന്നും ഒക്ടോബര്‍ 23 മുതല്‍ ടെണ്ടര്‍ വരെ വിളിച്ചു കഴിഞ്ഞു. വെറും വാക്കല്ല എന്ന് മനസ്സിലായില്ലേ. മോതിരത്തില്‍ che ma (ചെന്നൈ മാനഗരാട്ചി) എന്നും എഴുതിയിരിക്കും (അതെന്തിനാണ് എന്ന് മനസ്സിലായില്ല. ഇതെന്താ കോര്‍പറേഷന്‍ വക വണ്ടിയോ?). മോതിരം 916 ആയിരിക്കും എന്നും ഉറപ്പ്. പിള്ളേര് വളരുന്നതനുസരിച്ച്‌ മോതിരവും പുതുക്കി കൊടുക്കുമോ എന്നറിയില്ല. പേര് മാറ്റും എന്ന് വിരട്ടിയാല്‍ ചിലപ്പോ കിട്ടുമായിരിക്കും. എന്തായാലും പേരിനെന്തു വില എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാ റെഡി.

(കോര്‍പ്പറേഷന്‍, സ്വര്‍ണകടക്കാരന്‍ എന്നിവര്‍ എടുത്ത ശേഷം 916-il ബാക്കി എത്ര ഉണ്ടാകുമോ ആവോ. ആ ബാക്കിയും വല്ല TASMAC കടയിലും തീരാന്‍ ആണ് സാധ്യത. അതാണല്ലോ സോഷ്യലിസം.)

ഒബാമ പേച്ച് (Obama's Acceptance Speech)

Friday, October 9, 2009

ലോകത്തിലെ പരമോന്നത ബഹുമതികളിലൊന്നായ നോബല്‍ സമ്മാനത്തിന് താന്‍ യോഗ്യനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. എങ്കിലും ഇത് സ്വീകരിക്കുകയാണ്.  തന്നെക്കാളും യോഗ്യരായവര്‍ ലിസ്റ്റിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
(ഇത്രയും സത്യം)


പ്രത്യാശാ വ്യവസായത്തില്‍ താന്‍ ഒരു പുതുമുഖം ആണെന്നും തന്റെ ആദര്‍ശപുരുഷനായ ഗാന്ധിജിയുടെ നാട്ടിലേക്കാണ്‌ പ്രത്യാശക്കുള്ള സമാധാനത്തിനുള്ള നോബല്‍ പോകേണ്ടിയിരുന്നത്‌ എന്നും ഒബാമ അഭിപ്രായപ്പെട്ടതായി വിശ്വസനീയ കേന്ദ്രങ്ങള്‍ പയ്യന്‍ ടൈംസ്‌- ഇന് റിപ്പോര്‍ട്ട്‌ ചെയ്തു. കടമെടുത്തു ആഡംബര ജീവിതം നയിക്കുന്ന അമേരിക്കയിലെ പട്ടിണി പാവങ്ങള്‍ക്ക് ആശ കൊടുക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്, ഇന്ത്യയിലെ കോടിക്കണക്കിനു മണ്ടന്മാര്‍ക്കു അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ പ്രകടന പത്രിക കൊടുക്കുന്നത്. സ്തുത്യര്‍ഹമായ രീതിയില്‍ 60 കൊല്ലങ്ങളായി  ഇത് ചെയ്തു പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ മുമ്പില്‍ താന്‍ വെറുമൊരു ശിശുവാണെന്നും ഒബാമ പറയുകയുണ്ടായി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ പ്രവര്‍ത്തന രീതി പഠിച്ച ശേഷമാണ് താന്‍ പ്രത്യാശാവ്യവസായത്തിലേക്ക് ഇറങ്ങിയത്‌ എന്നും പറഞ്ഞ ഒബാമ, കാണ്ടഹാര്‍  പ്രവിശ്യയിലെ ദരിദ്ര താലിബാന്‍ കുടുംബങ്ങള്‍ക്കൊപ്പം ഒരു രാത്രി ചെലവിടാന്‍ താന്‍ ആലോചിക്കുന്നതായി പറഞ്ഞു. തന്റെ ഇപ്പോളത്തെ കേസ് സ്റ്റഡി ശ്രീമതി മായാവതി ആണ് എന്നും ഒബാമ സൂചിപ്പിച്ചു. ആന കൊടുത്താലും ആശ കൊടുക്കരുത്‌ എന്ന ചൊല്ല് തിരുത്തി, ആനക്ക് കൊടുത്താലെ ആശക്ക്‌ വഴിയുള്ളൂ എന്ന് തെളിയിച്ച ശ്രീമതി മായാവതി, നൂറുകണക്കിന് പ്രതിമകളിലൂടെ നല്ലൊരു നാളെയുടെ വര്‍ണചിത്രങ്ങള്‍ ജനങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കുകയാണെന്നും ഒബാമ പറഞ്ഞു. മൈകില്‍ ജാക്ക്സണ്‍, മൈകില്‍ ജോര്‍ദാന്‍ തുടങ്ങിയവരുടെ പ്രതിമകളുടെ ഫീസിബിലിട്ടി സ്റ്റഡി അമേരിക്കയില്‍ ഉടനെ നടത്തും. മറ്റുള്ളവരുടെ പ്രതിമകള്‍ അമേരിക്കകാര്‍ തിരിച്ചറിയാന്‍ സാധ്യതയില്ല. പ്രത്യാശ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ശ്രീ ഒബാമ "ഇപ്പൊ ശെരിയാക്കിത്തരാം" എന്ന് പറഞ്ഞ ശ്രീ കുതിരവട്ടം പപ്പുവിനെ ഉദാഹരണമായി ചൂണ്ടി കാണിക്കുകയും ചെയ്തു. 

കേബിളിനുള്ളിലെ കേബിള്‍ !!

Wednesday, October 7, 2009

സ്റ്റോക്കോം: ബ്രിട്ടീഷുകാരനായ ചാള്‍സ് കാവോ, അമേരിക്കക്കാരായ വില്യാര്‍ഡ് ബോയല്‍, ജോര്‍ജ് സ്മിത്ത് എന്നിവര്‍ക്ക് ഊര്‍ജ തന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ടെലിഫോണ്‍ കേബിളുകള്‍ കടത്തി വിടാവുന്ന രീതിയിലുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളിന്റെ കണ്ടുപിടിത്തമാണ് ചാള്‍സ് കാവോയെ നൊബേലിന് അര്‍ഹനാക്കിയത്.

ഉറവിടം :മലയാള മനോരമ

ഇന്ന് കിട്ടിയ ഒരു ചെയിന്‍ മെയില്‍ ആണ് ഈ ലിങ്കില്‍ കൊണ്ടെത്തിച്ചത്. പറയുന്നത് നമ്മുടെ സ്വന്തം മനോരമ. എന്ത് കൊണ്ട് ഒപ്ടിക് ഫൈബര്‍ കേബിളിന്റെ ഉള്ളില്‍ ടെലിഫോണ്‍ കേബിള്‍ കുത്തിതിരുകണം എന്നാ ചോദ്യത്തിനൊന്നും പ്രസക്തിയില്ല. സംഗതി നോബല്‍ ആണല്ലോ. വലിയ എന്തോ സംഭവം. അപ്പൊ പിന്നെ കോമണ്‍ സെന്‍സ് അപ്ലൈ ചെയ്യണ്ട ആവശ്യമില്ല. എന്തായാലും ചാള്‍സ് കാവോ പോലും ഞെട്ടി പോകുന്ന കണ്ടുപിടിത്തം നടത്തിയ മനോരമക്ക് അഭിനന്ദനങ്ങള്‍. :D