In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

ബയോഡിസ്കും അക്ഷയതൃതീയയും പിന്നെ ഞമ്മളും...

Wednesday, May 12, 2010

നാട്ടിലെത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയത്. അത്യാവശ്യം റെയികി പരിപാടികളൊക്കെ ഉള്ളയാളാണ് കക്ഷി. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലി. വര്‍ത്തമാനത്തിനിടയില്‍ പുള്ളി ബയോഡിസ്ക് എന്ന സംഭവത്തെക്കുറിച്ചും അതുകൊണ്ട് വെള്ളത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അതു ശരീരത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളെപ്പറ്റിയും ഒക്കെ സംസാരിച്ചു. ഇതു പോലെയുള്ള സാധനങ്ങളെപ്പറ്റി അതുവരെ ശ്രദ്ധിക്കാത്തത് കൊണ്ടും, പഠിപ്പിനും ജോലിക്കും ഇടയിലുള്ള ത്രിശങ്കു സ്വര്‍ഗത്തില്‍ ആയത് കൊണ്ടും ഈ ഐറ്റത്തെപ്പറ്റി ഒന്ന് തപ്പാന്‍ തന്നെ തീരുമാനിച്ചാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്.


നെറ്റില്‍ തപ്പിത്തുടങ്ങിയപ്പോഴേ ഒരു കാര്യം പിടി കിട്ടി. ഇതു തുടങ്ങിയിട്ടു കുറച്ചു കാലം ആയി. എന്ന് വെച്ചാല്‍ ഇവന്‍ കേരളത്തില്‍ എത്തിയിട്ടു തന്നെ മൂന്നു കൊല്ലമെങ്കിലും ആയിട്ടുണ്ട്‌. എന്നിട്ട് ഇപ്പോളും ആളുകള്‍ ഇതും പറഞ്ഞു നടക്കുന്നല്ലോ എന്ന് ആശ്ചര്യം തോന്നി. കൂടുതല്‍ ചികഞ്ഞു തുടങ്ങിയപ്പോള്‍ ഇവന്‍ സ്യൂഡോ സയന്‍സ് വിഭാഗത്തില്‍ പെട്ടവനാണെന്നും മണം അടിച്ചു തുടങ്ങി. ഇതു ആദ്യം ഇറക്കിയ കമ്പനിയെ വലിച്ചു കീറിയ ഒരു പോസ്റ്റും അതിന്റെ ചുവട്ടില്‍ കുറെ കമന്‍റുകളും കണ്ടു. സാധനം ഫലപ്രദമാണ് എന്നതിന് ഒരു തെളിവുമില്ല, കുറെ യൂട്യൂബ് വീഡിയോകളല്ലാതെ. തപ്പിയ എല്ലായിടത്തും അവസാനത്തെ അടവ് പഴയത് തന്നെ: "ഇതു സയന്‍സ് ആണ്, ഇയാള്‍ക്ക് വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി എന്ന്!"


എന്നിട്ടും മതിയായില്ല. പിന്നെയും മാന്തി നോക്കിയപ്പോള്‍ സ്കേലാര്‍ എനര്‍ജി എന്നൊരു സാധനം പുറത്തു വന്നു. ഇതെന്താണെന്ന് വിക്കിപ്പീടികയില്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. പീടികയില്‍ നിന്നും ആ സാധനം നീക്കം ചെയ്തിരിക്കുന്നു, യാതൊരു അടിസ്ഥാനവുമില്ല എന്നും പറഞ്ഞ് !!! എന്നാല്‍ വെറുതെ സ്കേലാര്‍ എനര്‍ജി ഗൂഗിള്‍ ചെയ്യ്തു നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. ഇഷ്ടം പോലെ പരസ്യങ്ങള്‍ വരുന്നു!! അതിലൊന്നില്‍ ക്ലിക്കിയപ്പോള്‍ ഈ സൈറ്റില്‍ എത്തി. അതിലും അവസാനത്തെ അടവ് പഴയത് തന്നെ. പക്ഷെ മാക്സ്വെല്ലിന്റെ ഇക്വേഷനോക്കെ വെച്ചാണ് കളി. ആ ഇക്വെഷനോക്കെ എഴുതിയപ്പോള്‍ എന്തൊക്കെയോ വഴിയില്‍ കളഞ്ഞു പോയെന്നോക്കെയാണ് പറയുന്നത്. പകുതി കാര്യങ്ങളും മനസിലായില്ല.


ആകെ ടെന്‍ഷന്‍. ഇനി ഇതെങ്ങാനും സത്യമാണോ? പത്തു നൂറ്റമ്പതു കൊല്ലമായി ആരും കാണാതെ കിടക്കുന്ന സാധനങ്ങളൊക്കെ ഭൌതിക ശാസ്ത്രത്തില്‍ ഉണ്ടോ? ഒരു ബ്രേക്ക്‌ എടുക്കാന്‍ പത്രം എടുത്തു നിവര്‍ത്തി. അവസാന പേജ് സ്വര്‍ണ കടക്കാര്‍ക്കാണ്. അക്ഷയതൃതീയ എന്ന ആഘോഷത്തിന്റെ ബില്‍ഡ്‌ അപ്പ്‌.


എല്ലാ പ്രശ്നങ്ങളുടെ ഉത്തരവും ആ പേജില്‍ നിന്ന് കിട്ടി. ശരിക്കു പറഞ്ഞാല്‍ ഒരു (കാമുകനെ ഊ..ച്ച് തിരിച്ചു വീട്ടില്‍ പോയ പെണ്ണിന്‍റെ) സ്വര്‍ണക്കടയുടെ പരസ്യത്തില്‍ നിന്ന്. (ഒരു citi moment of success എന്ന് തന്നെ പറയാം)


വിശ്വാസം. അതല്ലേ എല്ലാം.


ബയോ ഡിസ്കായാലും അക്ഷയ തൃതീയയായാലും.


അതു കൊണ്ട് നമുക്ക് അധികം ചിന്തിക്കണ്ട. പോയി സ്വര്‍ണവും ഡിസ്കും വാങ്ങാം. അതാണ്‌ നല്ലത്.


ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?


വാള്‍ : (വെച്ച വാള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.)
വാല്‍ ‍: മനോരമ പറയുന്നു, "ഈ ദിവസം ശേഖരിക്കുന്ന കാര്യങ്ങള്‍ക്കു പിന്നീടൊരിക്കലും ക്ഷാമം അനുഭവപ്പെടുകയില്ലെന്നാണു വിശ്വാസം."


എന്നിട്ട് എന്താ ആരും അന്ന് അരി വാങ്ങണം എന്ന് പറയാത്തെ? പോട്ടെ, നമ്മള്‍ മലയാളികളല്ലേ... ഒരു ഫുള്ളെങ്കിലും അന്ന് വാങ്ങേണ്ടതല്ലേ? പിന്നെ വര്‍ഷം മുഴുവന്‍ സാധനം നമ്മളെ തേടി വരില്ലേ! (പണ്ടേ അറിഞ്ഞിരുന്നെങ്കില്‍ കുറെ ഒന്നാം തീയതികള്‍ വേസ്റ്റ് ആകില്ലായിരുന്നു. :P)

മലയാളിയുടെ വിനോദങ്ങള്‍

Friday, March 12, 2010

മലയാളികളുടെ വിനോദങ്ങളെ പറ്റി ഗൂഗിളിന് വരെ കൃത്യമായി  മനസ്സിലായിരിക്കുന്നു. സംശയമുണ്ടെങ്കില്‍ ഇന്നു ഗൂഗിള്‍ ന്യൂസ്‌ പേജില്‍ കണ്ട ഈ ക്ലിപ്പ് നോക്കൂ.



എങ്ങനെ നോക്കിയാലും വിനോദം തന്നെ. അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ വയ്യാത്ത പൊ***ടി മക്കളുടെ പെര്‍വെര്‍ട്ടേഡ് വിനോദം. അതു കണ്ടു പരാതി പറയാന്‍ ചെന്നവനെ എടുത്തിട്ട് തല്ലി രസിച്ച് (ഉണ്ട ബിരിയാണിയുടെ നന്ദി കാണിച്ച(?) ) ഏമാന്മാരുടെ വിനോദം. വിനോദമെല്ലാം തീര്‍ന്നെന്നു കരുതിയപ്പോള്‍ ഏറ്റവും വലിയ ചിരിക്കുള്ള വകുപ്പ് പിന്നെയും വരുന്നു. "പ്രതിയാണെന്നു കരുതി മര്‍ദിച്ചതാണെന്ന്" പറഞ്ഞു പോലീസുകാര്‍ മാപ്പ് ചോദിച്ചു പോലും! പ്രതിയാണെങ്കില്‍ തല്ലാം എന്ന് ചുരുക്കം. അതു വേറൊരു വിനോദോപാധി.

ഇതൊക്കെ കണ്ടും കേട്ടും വായിച്ചും മറക്കുന്നതല്ലേ നമ്മുടെയൊക്കെ ഒരു വിനോദം... :(

ഇരുളുന്ന തിരശ്ശീലകള്‍

Thursday, February 11, 2010

"cinema is the ultimate pervert art. it doesnt give you what you desire - it tells you how to desire."

അടുത്തിടെ കേരളത്തില്‍ വന്നിരുന്ന ഇടതുപക്ഷ ചിന്തകന്‍ സ്ലോവാജ് സിസെക്കിന്റെയാണ് ഈ വാക്കുകള്‍. കാഴ്ചക്കാരനെക്കുറിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും അടുത്ത കാലത്ത് മലയാള സിനിമയില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ കാണുമ്പോള്‍ ഈ വാക്കുകള്‍ സിനിമ പ്രവര്‍ത്തകര്‍ക്കും ബാധകമാണോ എന്ന് സംശയം തോന്നുന്നു. വര്‍ഷങ്ങള്‍ നീണ്ട സപര്യ(!!)ക്കൊടുവില്‍ എങ്ങനെയൊക്കെ അത്യാഗ്രഹിക്കാം എന്ന് നമ്മുടെ താരങ്ങളും ഉപതാരങ്ങളും സംവിധായകരും പഠിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഊര് വിലക്ക്, കത്തെഴുത്ത്, ചേരിപ്പോര്, അവാര്‍ഡ്‌ ദുരന്തം, അതിനിടയില്‍ കുറെ ഫാന്‍സ്‌.. ആഹാ..

മലയാള സിനിമ ഇങ്ങനെ ഉന്നതങ്ങളിലേക്ക് കയറുമ്പോള്‍ തൊട്ടപ്പുറത്തെ തമിഴകത്തില്‍ അടുത്ത കാലത്ത് പുറത്തു വന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രണ്ടു പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലെത്തി - വെങ്കട്ട് പ്രഭുവിന്റെ ഗോവയും പുതുമുഖ സംവിധായകന്‍ സി എസ് അമുദത്തിന്റെ തമിഴ്‌ പടവും. മുക്കിനും മൂലക്കും ഫാന്‍സ്‌ അസ്സോസിയേഷനുകള്‍  ഉള്ള, താരാരാധനയില്‍ അധിഷ്ഠിതമായ, തമിഴ്‌ നാട്ടിലെ സിനിമാ സംസ്കാരത്തെ മുഖമടച്ചു പുച്ച്ചിക്കുന്ന സിനിമകളാണ് ഇവ രണ്ടും - പ്രതേകിച്ചു "തമിഴ്‌ പടം". താരങ്ങള്‍ക്ക് അമ്പലങ്ങള്‍ പണിയുകയും അവരുടെ പാര്‍ടികള്‍ക്ക് വോട്ടു കുത്തുകയും ചെയ്യുന്ന സ്വന്തം സംസ്കാരത്തെ നോക്കി ചിരിക്കാന്‍ ഉള്ള പക്വത തമിഴ്‌ സിനിമയ്ക്കു വന്നു കഴിഞ്ഞു. താരങ്ങളെ കളിയാക്കിയതിന് ആരും പോസ്റ്റര്‍ കീറിയതായിട്ടോ തീയേറ്റര്‍ കത്തിച്ചതായിട്ടോ കേട്ടില്ല. നേരെ മറിച്ചു ഈ സിനിമകള്‍ കണ്ട നടന്‍ അജിത്‌ തന്റെ പുതിയ സിനിമയുടെ ടൈറ്റിലില്‍ നിന്നും ultimate superstar എന്ന പ്രയോഗം എടുത്തു കളഞ്ഞതായും വായിച്ചു.

ചിത്രങ്ങളുടെ നിലവാരം എന്ത് തന്നെ ആയാലും, വളരെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താനും അവയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു കൂടുതല്‍ മികച്ചതാകാനും ഉള്ള ഒരു പ്രഫഷണല്‍ ത്വര തമിഴ്‌ സിനിമയില്‍ അടുത്ത കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. പരീക്ഷണങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ തയ്യാറായുള്ള നിര്‍മാതാക്കളും, കൂടുതല്‍ ചിത്രങ്ങള്‍ കൂടുതല്‍ പ്രാവശ്യം കാണുന്ന കൂടുതല്‍ ആളുകളും തമിഴ്നാടിലുണ്ടാകാം. നിരാകരിക്കുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ നടത്താന്‍ തയാറുള്ള സംവിധായകര്‍ തന്നെയാണ് ഏറ്റവും നിര്‍ണായകം. പുതിയ രീതികളും പുതിയ ഇതിവൃത്തങ്ങളും ഉണ്ടായാല്‍ കാണാന്‍ ആളുകളും ഉണ്ടാകും.  "തമിഴ്‌ പടം" തകര്‍ത്തോടുന്നത് മള്‍ട്ടിപ്ലെക്സുകളില്‍ മാത്രമല്ല. ഇരുപതു രൂപ ടിക്കെട്ടുകളുള്ള ചെറിയ തീയെറ്റരുകളിലും അത്ര തന്നെ ആളുകള്‍ ഇരച്ചു കയറുന്നു. ( ഇവര്‍ക്കൊന്നും ഫാന്‍സ്‌ വികാരങ്ങളില്ലേ? ) അങ്ങനെ പുതുമകളില്‍ നിന്നും പുതുമകളിലേക്ക് നീങ്ങുന്ന തമിഴ്‌ (ബോളിവുഡില്‍  പോലും... ) സിനിമയുടെ അണിയറകളില്‍ ജോലി ചെയ്യുന്ന നല്ലൊരു പങ്കു ടെക്നിഷ്യന്മാര്‍ മലയാളികളാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തകര്‍. കൂടുതല്‍ സമൃദ്ധമായ മേച്ചില്‍പ്പുറങ്ങള്‍ തേടി മാത്രമാണോ ഇവരെല്ലാം മലയാളത്തില്‍ നിന്നും പോയത്? അതോ നല്ല സംരംഭങ്ങള്‍ ലഭിക്കാത്തത് കൊണ്ടും കൂടിയോ?

എവിടെ വെച്ചാണ് മലയാള സിനിമയ്ക്കു ദിശാബോധം നഷ്ടപ്പെട്ടത്? surrogate pregnancy ഏറ്റെടുക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മനോ വ്യഥകള്‍ (ദശരഥം - 1989) പോലെയുള്ള സീരിയസ് ആയ വിഷയങ്ങളെപ്പറ്റി  20 കൊല്ലം മുമ്പ് തന്നെ സിനിമ ചെയ്ത ഒരു മുഖ്യധാരാ സിനിമ പ്രസ്ഥാനം നമ്മുടെ നാട്ടിലുണ്ടായിരുന്നു. നിര്‍മാതാവിന്റെയും പ്രേക്ഷകന്റെയും വികാരങ്ങളെ ഒരേ പോലെ കണക്കിലെടുത്തു കൊണ്ട് തന്നെ നല്ല കുടുംബ സിനിമകളും കാലിക പ്രാധാന്യമുള്ള വിഷയങ്ങളുമെല്ലാം കൈകാര്യം ചെയ്തിരുന്ന ഒരു പ്രസ്ഥാനം. ആ സ്ഥിതിയില്‍ നിന്നും (ഒരു പ്രശസ്ത നിരൂപകന്റെ വാക്കുകളില്‍ പറഞ്ഞാല്‍) സൂപ്പര്‍ താരങ്ങളുടെ വെറും ശരീരാരാധനയിലെക്കും സ്റ്റീരിയോടൈപ്പ് കഥകളിലെക്കും അഭിനേതാക്കളുടെ ഊര് വിലക്കിലേക്കും തരം താഴാന്‍ മാത്രം എവിടെയാണ് പിഴച്ചത്?  ടി വി യുടെ വരവോടെ ആളുകള്‍ക്ക് സിനിമ മതിയായോ? (എങ്കില്‍ എങ്ങനെ ബാക്കി സിനിമ വുഡ്സ് ഇപ്പോളും പണം വാരുന്നു?) അതോ വരേണ്യ ബ്രാഹ്മണ്യത്തിന്റെ മഹദ്‌വല്ക്കരണത്തിനെതിരെ വിദ്യാസമ്പന്നനായ മലയാളി മുഖം തിരിച്ചതാണോ? (തേങ്ങാക്കൊലയാണ്...) അതോ ഒരു വ്യവസായത്തിന്റെ അടിസ്ഥാന സാമ്പത്തിക തത്ത്വങ്ങള്‍ മറന്നു പോയത് കൊണ്ടോ? താരങ്ങള്‍ ഫാന്‍സുകാരെ വളര്‍ത്തിയത് കൊണ്ടോ? അതോ തിരക്കഥയില്ലാത്തത് കൊണ്ടോ? (കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ കൊണ്ട് കള്ളനോട്ടടിക്കുന്ന ഒരു നായക കഥാപാത്രത്തെ ഇയ്യിടെ ഒരു സിനിമയില്‍ കണ്ടു!!!) മുതിര്‍ന്ന സൂപ്പറുകള്‍ വഴി മാറാത്തത് കൊണ്ടോ? യൂണിയനുകളുടെ ഇടപെടലുകള്‍ കൊണ്ടോ? അതോ കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് സര്‍വീസ് നടത്തുന്നത് കൊണ്ടോ? അതോ പ്രേക്ഷകരുടെ മാറിയ അഭിരുചികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടോ?

പത്തു പതിനഞ്ചു കൊല്ലം കൊണ്ട് സംഭവിച്ച അപചയത്തിന്റെ കണക്ക് നോക്കുമ്പോള്‍ പിശകുകള്‍ ഒരുപാട് കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഏറ്റവും വേദനാജനകമായ വസ്തുത പാഠങ്ങള്‍ പഠിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല എന്നതാണ്. (പ്രേക്ഷകര്‍ ഒഴികെ... അവര്‍ പാഠം പഠിച്ചു കഴിഞ്ഞു) ഈ ബഹളം മുഴുവന്‍ വെക്കുന്ന ശ്രീ തിലകന്‍ തന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നാ സിനിമയില്‍ വിളിച്ചിട്ട് പിന്നീട് പിന്‍വാങ്ങി എന്ന് പറയുന്നു. ജോഷി ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്. മലയാള സിനിമയുടെ ഈ ഗതിക്ക് കൈയ്യയച്ചു സഹായം ചെയ്ത ഒരു സംവിധായകന്‍. കഴിഞ്ഞ ഇരുപതു കൊല്ലങ്ങള്‍ക്കിടയില്‍ വെറും അഞ്ചു സൂപ്പര്‍ താരങ്ങളെ (പൃഥ്വിരാജ് ഉള്‍പ്പെടെ) നായകരാക്കി വെച്ചു മാത്രം സിനിമ ചെയ്തയാള്‍. (ഏതു സിനിമ എന്നതിലുപരി തെറ്റിനെതിരെ ഉള്ള യുദ്ധമാണിത് എന്ന് ശ്രീ തിലകന്‍ പറയുമായിരിക്കും. സമ്മതിക്കുന്നു.) ഇനി അഥവാ അദ്ദേഹത്തെ തിരിച്ചെടുത്താലും സിനിമയോ കഥാപാത്രമോ മികച്ചതായിരിക്കും എന്ന് തോന്നുന്നുണ്ടോ? (എനിക്ക് ഒരു പ്രതീക്ഷയുമില്ല.) കുറെ ഫോറിന്‍ കാറുകള്‍, ചെറിയ ഫ്രോക്കും ടോപ്പുമിട്ട നായികമാര്‍, അമാനുഷരായ നായകര്‍, ചാവാന്‍ വിധിക്കപ്പെട്ട എതെങ്കിലും ഒരു സഹചാരി, വഞ്ചന - പ്രതികാരം, ബിജുക്കുട്ടന്‍ and/or സുരാജ് and/or സലിംകുമാര്‍...

ഇതൊക്കെ തന്നെയല്ലേ പ്രശ്നങ്ങളും. ഈ വക സാധനങ്ങള്‍ കാണാന്‍ പ്രേക്ഷകന് മലയാള സിനിമയ്ക്കു പോകേണ്ട ആവശ്യമില്ല. ഇതിലും ചെറിയ ഫ്രോക്കും വലിയ കാറുകളും കൊണ്ട് തമിഴും തെലുന്കുമൊക്കെ ക്യു നില്‍പ്പുണ്ട്. മലയാള സിനിമയുടെ യു എസ് പി ഇതൊന്നും ആയിരുന്നില്ല. ശക്തമായ കഥകളും, കാമ്പുള്ള കഥാപാത്രങ്ങളും, സരസവും ഒരളവു വരെ ശുദ്ധവുമായ നര്‍മ്മവും ഒക്കെയായിരുന്നു മലയാളികളെ കൊട്ടകകളില്‍ എത്തിച്ചിരുന്നത്. അങ്ങനെയുള്ള സിനിമകള്‍ കാണുവാന്‍ മലയാളികള്‍ക്ക് താല്പര്യമുണ്ടായിരുന്നു. അവരുടെ അഭിരുചികള്‍ മാറിയിട്ടുണ്ടാകും. പക്ഷെ ആ മാറ്റത്തിന് ഒരു കാരണം നല്ല സിനിമകളുടെ അഭാവം കൂടിയായിരുന്നു. സ്വന്തം വീട്ടില്‍ നല്ലത് ലഭിക്കാതാകുകയും പുറത്തു നിന്ന് പലവക സാധനങ്ങള്‍ കൂടുതല്‍ കിട്ടി തുടങ്ങുകയും ചെയ്തപ്പോള്‍ ‍(ഇന്റര്‍നെറ്റ്‌, ഡി വി ഡികള്‍), നല്ല സിനിമയെ സ്നേഹിച്ചിരുന്നവര്‍ പതുക്കെ മലയാള സിനിമയെ വിട്ടു പോയി. പുതിയ ഇഷ്ടങ്ങളുമായി പഴയ തലമുറ പോവുകയും, പുതിയ തലമുറയുടെ അഭിരുചികളെ സ്വാധീനിക്കാന്‍ തക്കവിധം സ്വയം മാറാന്‍ കഴിയാതാവുകയും ചെയ്തതോടെ മലയാള സിനിമയുടെ ശനിദശ പൂര്‍ത്തിയായി. നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇനി സാധിക്കില്ല. പുതിയ തലമുറയെ ഒട്ടു സ്വാധീനിക്കാനും പറ്റുന്നില്ല. അങ്ങനെ ടി വിയിലെ പരസ്യങ്ങളിലൂടെയും "പുതിയ സിനിമ" പരിപാടികളിലൂടെയും ആളുകളെ തീയേട്ടരുകളിലേക്ക് ആകര്‍ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ദയനീയാവസ്ഥയിലേക്ക് നമ്മുടെ സിനിമ എത്തി ചേര്‍ന്നിരിക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ തീയെറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മലയാള സിനിമയ്ക്കു ഇനി കഴിയുമോ? എനിക്ക് സംശയമുണ്ട്. മലയാള സിനിമയുടെ "പുതിയ മുഖം" അന്യ ഭാഷാ ചിത്രങ്ങളുടെ പഴകി ദ്രവിച്ച പഴയ മുഖംമൂടികളുടെ മിനുക്കു മാത്രമായി മാറി കഴിഞ്ഞിരിക്കുന്നു.
 

എങ്കിലും പ്രതീക്ഷിക്കുന്നു ഞാനിപ്പോളും. നാട്ടുമാടമ്പിമാരെ തിരശീലയിലേക്ക്‌ തുറന്നുവിട്ട രഞ്ജിത്തിലും, ബ്ലെസ്സിയിലും ഒക്കെ ഞാന്‍ പ്രതീക്ഷിക്കുന്നു... പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍ ദൈവം പോലും നമ്മുടെ സിനിമയെ കൈവിട്ടോ എന്ന് സംശയം തോന്നുന്നു. :(

(ക്രിസ്മസ് രാത്രിയില്‍ തിരുവനന്തപുരത്തെ അജന്ത തീയേറ്ററില്‍ ചട്ടമ്പിനാട് കാണാന്‍ കയറി. ആദ്യ ദിവസം. തീയെറ്റരില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതിനു ശേഷം രണ്ടാഴ്ച മുമ്പ് ഒരാവശ്യത്തിന് നാട്ടില്‍ ചെന്നപ്പോള്‍ ടി വിയില്‍ ഏതോ പെങ്കൊച്ച് ചട്ടമ്പി നാടിനെ പറ്റി കഷ്ടപ്പെട്ട് പൊക്കി പറയുന്നു. ദയനീയം.)

ചിന്തിപ്പിക്കുന്ന ചോദ്യം...

Tuesday, January 26, 2010

ഒരു അത്യാവശ്യ കാര്യത്തിനു നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ചാണ് ആ നാല് പേരെ ഞാന്‍ പരിചയപ്പെട്ടത്. നാഗര്‍കോവിലിന്റെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിലെ മലയാളി വിദ്യാര്‍ഥികള്‍. ചെന്നൈയില്‍ അവരുടെ അവസാന സെമെസ്റെരിന്റെ പ്രോജെക്ടു ചെയ്യാന്‍ വരികയാണ്. പരിചയപ്പെടലിന്റെ ഭാഗമായി ഞാന്‍ മദ്രാസ്‌ ഐ ഐ ടീയില്‍ ആണ് എന്ന് ഞാന്‍ പറഞ്ഞു.


ഐ ഐ ടി ഒരു സംഭവമാണ് എന്ന പൊതു വിശ്വാസം കാരണം പൊതുജനത്തിന് ആ വാക്ക് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. (അക്കരെപ്പച്ച...) അത് കൊണ്ടുതന്നെ പല ഫോളോ അപ്പ്‌ ചോദ്യങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. "ഏതു കോഴ്സ്?" "എത്ര വര്‍ഷം ആയി?" "നല്ല കോഴ്സ് ആണോ?" "എപ്പോ പാസ് ആകും?" "ശമ്പളം എത്രയൊക്കെ കിട്ടും?" "ബീ ടെക്കുകാരുടെ ശമ്പളം?" ഇതൊക്കെയാണ് സ്ഥിരം ചോദ്യങ്ങളുടെ രീതി. ഒരു മാതിരി എല്ലാം കേട്ടിടുണ്ട് എന്നാ മൂഡില്‍ ഇരുന്ന എന്റെ തലയില്‍ ഇടി വെട്ടിയ പോലെ ആണ് ഒരു പയ്യന്‍ ആ ചോദ്യം എറിഞ്ഞത്.


"മെറിറ്റ്‌ ആണോ പേമെന്റ് ആണോ?"


മക്കളുടെ വിദ്യാഭ്യാസം മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരച്ഛന്‍ ഇങ്ങനെ ചോദിച്ചാല്‍ മനസ്സിലാക്കാം. എഞ്ചിനീയറിംഗ് പഠിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പ്ലസ്‌ ടു വിദ്യാര്‍ഥി ഇത് ചോദിച്ചാലും ക്ഷമിക്കാം. എന്നാല്‍ അവസാന സെമെസ്റെര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഒരാള്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥന്‍ ആകും. കാരണം വലിയ ഒരളവു വരെ അത് അറിയുന്ന കാര്യങ്ങളുടെയും ചിന്തിക്കുന്ന രീതിയുടെയും കുഴപ്പമാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ വിദ്യാഭ്യാസത്തിനുള്ള ഒരു ഓപ്ഷന്‍ എന്ന നിലയില്‍ ഐ ഐ ടിയെ കാണുന്ന അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഒരാള്‍ ആദ്യം ചോദിക്കേണ്ടത് എന്തെല്ലാം കോഴ്സ് ഉണ്ടെന്നും നിലവാരം എങ്ങനെ ഉണ്ടെന്നുമൊക്കെ ഉള്ള നേരത്തെ പറഞ്ഞ തരം ചോദ്യങ്ങളാണ്. അതിനു പകരം ആദ്യത്തെ ചോദ്യം തന്നെ മെരിട്ടിനെ പറ്റി ചോദിക്കുമ്പോള്‍ അതില്‍ ഒരു ശെരികേട്‌ തോന്നുന്നില്ലേ? നമ്മുടെ നാട്ടില്‍ , മക്കളെ എങ്ങനെയെങ്കിലും എഞ്ചിനീയര്‍ ആക്കുക എന്നാ ഒറ്റ ലക്ഷ്യത്തില്‍ ജീവിക്കുന്ന ഒരുപാട് അച്ഛന്മാരും അമ്മമാരും മക്കളെ വളര്‍ത്തി കൊണ്ട് വരുന്ന രീതിയുടെയും, സ്വന്തം കഴിവുകളെയും ഭാവി ജോലിയെയും പറ്റി ചിന്തിക്കേണ്ട പ്രായത്തില്‍ അതിനു പകരം മേറിട്ടിന്റെയും പെമെന്റിന്റെയും സമവാക്യങ്ങള്‍ക്കിടയില്‍ കിടന്നു നട്ടം തിരിയുന്ന ഒരു തലമുറയുടെയും പ്രശ്നമായി ഇത് മാറുന്നില്ലേ?


( ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ചത് തിരുവനന്തപുരത്ത് ആണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ ചോദ്യം പിന്നെയും ചോദിച്ചു. "മെറിറ്റ്‌ ആണോ പേമെന്റ് ആണോ?" എന്ന്. ഏതു കോളേജ്? ഏതു ബ്രാഞ്ച്? ഇതൊന്നും അറിയണ്ട!! )


കുറഞ്ഞ പക്ഷം എഞ്ചിനീയറിംഗ് കോളേജില്‍ കയറി കഴിഞ്ഞാലെങ്കിലും മറക്കേണ്ട ഒരു കാര്യമാണ് ഈ മെരിറ്റും പെമെന്റും. കാരണം അതിന്റെ അപ്പുറത്ത് ജോലിയെയും ജീവിതത്തെയും കുറിച്ചുള്ള അല്പം കൂടി വിശാലമായി ചിന്തിക്കേണ്ട കാലമാണത് എന്നാണ് എന്റെ വിശ്വാസം.. (ചിന്തിച്ചു തുടങ്ങുകയെങ്കിലും ചെയ്യേണ്ട കാലം...) അതിനു പകരം ഉള്നാടുകളില്‍ കേട്ടിപൊക്കുന്ന കോളേജുകളില്‍ മാര്‍ക്ക്‌ വാങ്ങാനായി മാത്രം പലപ്പോഴും പഠിക്കുന്ന വിദ്യാര്‍ഥികള്‍ പുറം ലോകത്തെ പറ്റി കൂടുതല്‍ വായിക്കാനും അടുത്തറിയാനും ശ്രമിക്കാറുണ്ടോ? മാര്‍ക്ക്‌ പ്രധാനമാണ്. സംശയമില്ല. എന്നാല്‍ അതിനപ്പുറം ഒരു ജോലിക്കോ ഉപരി പഠനത്തിനോ വേണ്ട കഴിവുകളെ പറ്റിയും ഉള്ള സാധ്യതകളെ പറ്റിയും ഇവര്‍ക്ക് പറഞ്ഞു കൊടുക്കുവാനും പരിശീലനം നല്‍കുവാനും സര്‍വോപരി കൂടുതല്‍ അറിയാന്‍ ഉള്ള ഒരു ഡ്രൈവ് അവരില്‍ ഉണ്ടാക്കുകയും ചെയ്യാന്‍ എത്ര കോളേജുകള്‍ മുന്കൈയ്യേടുക്കുന്നുണ്ട്? കേരളത്തില്‍ ഇപ്പോള്‍ 114 എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട് എന്നാണ് ആ കൂട്ടത്തിലെ ഒരു പയ്യന്‍ പറഞ്ഞത്. അതിനു പുറമെയാണ് അന്യ സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പഠിക്കുന്നവര്‍. സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു ഇന്നലെന്കില്‍ നാളെ ഒരു ജോലിയില്‍ കയറി വളരെണ്ടവര്‍. ആ വളര്‍ച്ചയില്‍ അവരെ സഹായിക്കാന്‍ പോകുന്നത് ഇന്ന് വാങ്ങുന്ന മാര്‍ക്കുകള്‍ ആണോ? അതോ ഇന്ന് വായിക്കുന്ന പുസ്തകങ്ങളും പത്രങ്ങളുമോ? എഞ്ചിനീയര്‍ ആകാന്‍ താല്പര്യം ഉണ്ടോ എന്ന വിഷയം തന്നെ നമുക്ക് മറക്കാം. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഏറ്റവും സാധ്യതയുള്ളത് എന്ന് തോന്നിക്കുന്ന മേഖലയിലേക്ക് പോകാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിക്കുന്നു എന്ന് നമുക്ക് വാദിക്കാം. എങ്കില്‍ പോലും നേരെ ചൊവ്വേ ചിന്തിക്കാന്‍ ഉള്ള കഴിവെങ്കിലും ഉണ്ടാകേണ്ടതല്ലേ? അതിനുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാനെങ്കിലും കോളേജുകള്‍ക്ക്‌ ബാധ്യതയില്ലേ? ചുരുക്കം ചില കോളേജുകള്‍ ഒഴികെ മറ്റുള്ളവ ഇതിനൊക്കെ മിനക്കെടുന്നുണ്ടോ?


(ഞാന്‍ കണ്ടത് ഒരു വണ്‍ ഓഫ് കേസ് ആയിരിക്കാം. ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.)
രണ്ടു വരികള്‍ കൂടി ചേര്‍ത്തു കൊള്ളുന്നു:

  • 48% of engineers from II tier engineering colleges do not get a job - Ma Foi Consultants (2006) (അല്പം പഴയ കണക്കാണ്)
  • World bank and FICCI finds that only 36% of EMPLOYERS are satisfied with the employability of graduates. A big 64% finds them UNEMPLOYABLE.
വാല്‍ : ഈ ലക്കം ബോബനും മോളിയും വീക്കിലിയില്‍ കാര്‍ട്ടൂണുകളെകാള്‍ തമാശയായി തോന്നിയതു ഒരു പരസ്യമാണ്. ക്യാമ്പസ്‌ രാഷ്ട്രീയത്തിനെതിരെ ബോധവല്‍ക്കരണം നടത്താനായി ഒരു പള്ളീലച്ചന്‍ നിര്‍മിക്കുന്ന ഒരു സിനിമയുടെ പരസ്യം. ഫുള്‍ പേജ്. ഗംഭീരം. ഒരു തലമുറയും രക്ഷപ്പെടും, മലയാള സിനിമയും രക്ഷപ്പെടും. ഒരു വെടിക്ക് രണ്ടു പക്ഷി... വേ ടു ഗോ...

ടോപ്‌ 20...

Tuesday, December 1, 2009

മേഘെ ധക്കെ ധാര ഞാന്‍ കണ്ടിട്ടില്ല.

ചാരുലതയും ഞാന്‍ കണ്ടിട്ടില്ല.

പഥേര്‍ പാഞ്ചാലി ഞാന്‍ കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ടിട്ടുണ്ട്.

ഷോലേ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച നാലാമത്തെ സിനിമയാണ് ഞാന്‍ കാണുന്നത് എന്നു പക്ഷെ അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നും അങ്ങനെ ഒരു അഭിപ്രായം എത്ര സിനിമാപ്രേമികള്‍ പറയും എന്നു എനിക്ക് സംശയമുണ്ട്‌.

നായകന്‍ കണ്ടിട്ട് രണ്ടു മാസം പോലും ആകുന്നില്ല. ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണ്‍ പ്രസ്‌ ചെയ്യാതെ കാണാന്‍ വളരെ ബുദ്ധിമുട്ടിയ ഒരു ചിത്രം ആയിരുന്നു എനിക്കത്. ഒരുപാട് കേട്ടിരുന്നെങ്കിലും വലിയ മെച്ചമൊന്നും എനിക്ക് തോന്നിയില്ല. മറ്റെതോക്കെയോ ചിത്രങ്ങള്‍ ഓര്‍മ വരികയും ചെയ്തു.

ഇന്ത്യയില്‍ കഴിഞ്ഞ നൂറോളം കൊല്ലങ്ങളില്‍ പുറത്തു വന്നിട്ടുള്ള ഏറ്റവും മികച്ച 20  ചിത്രങ്ങളില്‍ അവസാനം പറഞ്ഞ ഈ രണ്ടു സിനിമകളും ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അതു സര്‍വ്വേ നടത്തിയ രീതിയുടെ കുഴപ്പം തന്നെയാണ്. ഇന്റെര്‍നെറ്റിലൂടെ പലപ്പോഴും നടത്തുന്ന ഇത്തരം "ഈസി സര്‍വ്വേകള്‍ " എന്തിനാണ് എന്നു നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഏറ്റവും മികച്ച സിനിമകളെ താരതമ്യം ചെയ്യാനോ? അതോ തല്കാലത്തെക്കൊരു പബ്ലിസിറ്റി കിട്ടാനോ? രണ്ടു സിനിമകളെ താരതമ്യം ചെയ്യുന്നത് തികച്ചും അര്‍ത്ഥശൂന്യം ആയൊരു ഏര്‍പ്പാടാണ്. ഗൌരവപൂര്‍വ്വം സിനിമ എന്ന മാധ്യമത്തെ സമീപിക്കുന്നവര്‍ ഇങ്ങനെ ഒരു നടപടിക്കു തുനിയും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയുള്ള സര്‍വ്വേകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള ഒരു പൊടിക്കൈ മാത്രമാകുന്നു. ഷോലെയും നായകനുമൊക്കെയുള്ള ഒരു ലിസ്റ്റ് "ദേശീയ " മാധ്യമങ്ങള്‍ക്ക് തത്കാലത്തെക്കെങ്കിലും കൊട്ടിഘോഷിക്കാനുള്ള ഒരു വാര്‍ത്ത ആകും. (ഇതെഴുതുന്ന നേരം കൊണ്ടു അതു സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. ടി വി ഇല്ലാത്ത ഒരു സെറ്റപ്പില്‍ ജീവിക്കുന്നത് എന്റെ ഭാഗ്യം) ബിഗ്‌ ബി, കിംഗ്‌ ഓഫ് സൌത്ത് എന്നൊക്കെ പറഞ്ഞു ചാനല്‍ കൂലികള്‍ തൊള്ളയിടും . ഫിലിം ഫെസ്റിവല്‍ നടക്കുന്നു എന്നു മെട്രോ നിവാസികളും ബാക്കി നാട്ടുകാരുമൊക്കെ അറിയും. ബ്രാന്‍ഡ്‌ ഇക്വിറ്റിയും വര്‍ദ്ധിക്കും. കൊള്ളാം.

വാര്‍ത്ത എന്താണ് എന്നു അറിയാനുള്ള ഭാഗ്യം ഇയ്യിടെയായി വളരെ കുറച്ചെ കിട്ടുന്നുള്ളൂ. മറിച്ചു വാര്‍ത്ത എന്തല്ല എന്നു അറിയാന്‍ വളരെ എളുപ്പവും. ഇത് പോലെ ഉള്ള ചവറുകളുടെ അടുത്ത് തന്നെയാണ് ഇങ്ങനെയുള്ള സര്‍വ്വേകളുടെയും സ്ഥാനം. അപ്പപ്പോള്‍ ഓരോ കാര്യം സാധിക്കാന്‍ അപ്പപ്പോള്‍ ഓരോ നമ്പറുകള്‍. കഷ്ടം...

പൂജ്യത്തിന്റെ വില

Friday, November 27, 2009

 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്.  ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.

തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ. തമിഴ്നാട്ടില്‍ നിന്നും ഇത്രയും ദൂരം വന്നു ഇങ്ങനെ മോഷ്ടിക്കേണ്ടി വന്നല്ലോ... എന്നിട്ടിപ്പോ നാട്ടിലുള്ള പോലീസുകാര്‍ മുഴുവന്‍ ലവന്മാരുടെ പിറകെയും. പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കേസ് നടത്താന്‍ വീണ്ടും കക്കാന്‍ ഇറങ്ങേണ്ടി വരും).  തല്‍കാലം ഇവരുടെ സ്റ്റാറ്റസ് ആരോപണ വിധേയര്‍ എന്നാണ്. കാരണം തെളിവൊക്കെ ഉണ്ടെങ്കിലും കുറ്റം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. മോഷണം, ഭവനഭേദനം, ഗൂഢാലോചന എന്നൊക്കെയായിരിക്കും ആരോപണങ്ങള്‍ .

മാക്സിമം അഞ്ചു പൂജ്യങ്ങള്‍ ഉണ്ടാകും മോഷ്ടിച്ച സംഖ്യയില്‍. ദരിദ്രം...പുച്ഛം... വേറെ കേസുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. എങ്കില്‍ കൊള്ളാം. കൂടുതല്‍ കേസ് ഒക്കെ ഉണ്ടായാല്‍ കുറെ കൂടെ നിലയും വിലയും കിട്ടും. അതു വരെ പട്ടിയുടെ വില...

ഇനി ഇതേ പോലെ കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള മറ്റൊരാള്‍ ഇതാ ഇവിടെ. പത്തു പൂജ്യങ്ങള്‍ ഉള്ള ഒരു സംഖ്യയാണ് സാര്‍ മുക്കിയത് എന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍ ഇഷ്ടം പോലെ. ആശാന്റെ പിന്നാലെയും പോലീസും കോടതിയുമൊക്കെ ഉണ്ട്. പക്ഷെ മറ്റേ കേസ് പോലെ വിരലടയാളവും പോലീസ് നായും ഒന്നും ഇല്ല. പകരം സാര്‍ ഒന്ന് കോടതിയില്‍ വരുമോ എന്നും ചോദിച്ചു കൊണ്ടാണ്  പിന്നാലെ നടക്കുന്നത്!!! ഇലക്ഷന്‍ കാരണം തിരക്കിലാണ്, തിരക്കൊഴിയുമ്പോള്‍ സൗകര്യം പോലെ വന്നു കണ്ടോളാം എന്നാണ് സാറിന്റെ ലൈന്‍. കേസ് ആണെങ്കില്‍ ദിവസം തോറും ദുര്‍ബലം ആകുന്നു എന്നാണ് കേള്‍വി. എവിടെയോ വായിച്ചത്, കേസ് തെളിഞ്ഞാല്‍ തന്നെ പരമാവധി ശിക്ഷ ഏഴു കൊല്ലം ആയിരിക്കും എന്നാണ്. അതു തെളിയുന്നതിനു മുമ്പേ മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുകയും ചെയ്യും.

മുക്കുമ്പോള്‍ ഇങ്ങനെ വേണം മുക്കാന്‍. പത്തു പൂജ്യങ്ങള്‍ ... ഹോ... ബഹുമാനം കൊണ്ടു നിയമം പിന്നാലെ നടക്കുകയല്ലേ.

അതാണ്‌ പൂജ്യത്തിന്റെ വില.

തിരുട്ടു ഗ്രാമം... വടിവേലു... ത്ഫൂ... കണ്ടു പഠിക്കെടാ...

ക്യാപിറ്റലിസം : എ ലവ് സ്റ്റോറി

Thursday, November 12, 2009



ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഡോകുമെന്ററിയാണ് മൈക്കില്‍ മൂറിന്റെ "ക്യാപിറ്റലിസം : എ ലവ് സ്റ്റോറി". പല കാര്യങ്ങളെയും ലളിതവല്‍ക്കരിച്ചുകാണുന്നു എന്ന ഒരു ആരോപണം നിരൂപകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, പലപ്പോഴും മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങളെ തുറന്നു കാണിക്കുന്നതില്‍ "ക്യാപിറ്റലിസം" വിജയിക്കുന്നുണ്ട്. അമേരിക്കയുടെ ഭരണത്തില്‍പ്പോലും ഗോള്‍ഡ്‌മാന്‍ സാക്സ് പോലെയുള്ള സ്ഥാപനങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെ മൂര്‍ പുറത്തുകൊണ്ടുവരുന്നു. അതിവൈകാരികതയുടെ അംശങ്ങളുണ്ടോ എന്നു ചിലപ്പോളെങ്കിലും തോന്നുമെങ്കിലും, പൊടിപ്പും തൊങ്ങലും നിറഞ്ഞ ഒരു ലോകത്ത് ജീവിക്കുന്ന അമേരിക്കക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ ഈ രീതിയില്‍ തന്നെ കാര്യങ്ങള്‍ പറയണം എന്നു സംവിധായകന്‍ കരുതുന്നുണ്ടാകും. മുതലാളിത്ത അമേരിക്കയിലും ഇത്തരം തോന്നിവാസങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരുണ്ട് എന്നും മൂര്‍ കാണിച്ചു തരുന്നു. ( ബാങ്കുകാര്‍ വീടൊഴിപ്പിക്കാന്‍ വന്നാല്‍ നിങ്ങള്‍ വീടൊഴിയരുത് എന്നു സെനറ്റില്‍ പ്രഖ്യാപിച്ച ഒരു അംഗം ഉണ്ടായിരുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു.) ഒബാമയുടെ പ്രസിഡന്റ്‌ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണുമ്പോളും മുതലാളിത്ത ശക്തികള്‍ക്കെതിരെ പിടിച്ചു നില്ക്കാന്‍ ഒബാമക്ക് സാധിക്കുമോ എന്നു പരോക്ഷമായെങ്കിലും മൂര്‍ വ്യാകുലപ്പെടുന്നു.

"ക്യാപിറ്റലിസം : എ ലവ് സ്റ്റോറി" ഒരു സംഭവമാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. ചില വസ്തുതകളെപ്പറ്റി വിക്കിപീടികയില്‍ സംശയങ്ങളും രേഖപ്പെടുത്തി കണ്ടു. പക്ഷെ അതില്‍ പറയുന്ന ഒരുപാട് കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്ന കട ബാധ്യതകളെയും അതില്‍ നിന്നും പല തരത്തില്‍ ലാഭം ഊറ്റി കുടിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരെയും പറ്റിയുള്ള നടുക്കുന്ന പല ചിത്രങ്ങളും "ക്യാപിറ്റലിസം" നമുക്ക് തരുന്നുണ്ട്. മാത്രമല്ല, മുതലാളിത്തത്തിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം ജനാധിപത്യം ആണെന്നും മൂര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ജീവിത രീതികളില്‍ വരുന്ന മാറ്റങ്ങള്‍ സ്വീകരിക്കുമ്പോഴും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം എന്ത് കൊണ്ടു ജാഗരൂകരായിരിക്കണം എന്നതിന്റെ തെളിവാണ് "ക്യാപിറ്റലിസം" നമുക്ക് കാണിച്ചു തരുന്നത്. ഇന്നു നാം ശ്രദ്ധിച്ചില്ലെങ്കില്‍ നാളത്തെ ഡോകുമെന്ററികളിലെ കഥാപാത്രങ്ങള്‍ നമ്മളായിരിക്കും. (അപ്പോളേക്കും ഇങ്ങനെയുള്ള ഡോകുമെന്ററികള്‍ പോലും പുറത്തു വരാത്ത തരത്തില്‍ മുതലാളിത്തത്തിന്റെ ഉരുക്കുമുഷ്ടി നമ്മളെയൊന്നാകെ  വരിഞ്ഞു മുറുക്കി കഴിഞ്ഞിരിക്കും. )

സര്‍ ... ഒരു സംശയം...

Sunday, November 8, 2009

ചാക്ക് കണക്കിന് അരി കത്തിച്ചത് കൊണ്ടു ബ്രിട്ടീഷ്‌ മഹാറാണിയുടെ കൈയ്യില്‍ നിന്നും സര്‍ സ്ഥാനം കിട്ടിയ ഒരാളെ പറ്റി പണ്ടൊരു തിരുവില്വാമലക്കാരന്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ (ലേലം സിനിമയിലെ സോമന്റെ ഭാഷയില്‍ പറഞ്ഞാല്‍ ) സര്‍ സ്ഥാനത്തോട് "അന്ന് തീര്‍ന്നതാ തിരുമേനി ബഹുമാനം..." എന്നായിരുന്നു ലൈന്‍. അതു കൊണ്ടു ഈയൊരു പരസ്യം ഇന്നലെ ഒരു വെബ്സൈറ്റില്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് സര്‍ ചാത്തുവിനെ ഓര്‍ത്തുള്ള ചിരി തന്നെയാണ്. പക്ഷെ ആ ചിരി ഉടനെ തന്നെ പയ്യന്‍ അടക്കി. നമ്മള്‍ മലയാളികള്‍ക്കൊക്കെ അഭിമാനിക്കാവുന്ന തരത്തില്‍ നമ്മളില്‍ ഒരാള്‍ക്ക്‌ ഒരു ബഹുമതി കിട്ടിയാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?


പിന്നെ എന്ത് കൊണ്ടു ഇങ്ങനെ ഒരു വാര്‍ത്ത കണ്ടതായി എനിക്ക് ഓര്‍മയില്ല? പയ്യന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ഒരാളല്ല. എന്നാല്‍ വിശ്വസിക്കുന്നവരെ നിരുല്സാഹപ്പെടുത്താറുമില്ല. എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ ഉള്ള അവകാശം ഉണ്ട് എന്നു വിശ്വസിക്കുന്നയാളാണ് എന്നു ആദ്യമേ പറഞ്ഞു കൊള്ളട്ടെ.താല്പര്യമില്ലാത്ത വിഷയം ആയതു കൊണ്ടു ജ്യോതിഷ സംബന്ധിയായ വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ല. അങ്ങനെ മിസ്സ്‌ ആയതാകും എന്നു കരുതി ആദ്യം.  ഇത്ര വലിയ ഒരു വാര്‍ത്ത എങ്ങനെ ഞാന്‍ കാണാതെ പോയി എന്നു ദുഃഖിച്ചു കൊണ്ടു നേരെ വിട്ടു ഗൂഗിളിലേക്ക്‌. ഓര്‍മ്മപ്പിശക്‌ തന്നെ ആയിരിക്കും. ഞാന്‍ മറന്നാലും അങ്ങനെ ഒരു വാര്‍ത്ത ഉണ്ടെങ്കില്‍ ഗൂഗിള്‍ മറക്കില്ലല്ലോ.

 (ഈ ചിത്രത്തിന്റെ ഉറവിടം)

പക്ഷെ പത്തിരുപതു മിനിറ്റ് പൊരിഞ്ഞു ഗൂഗിള്‍ ചെയ്തിട്ടും ഒരു ഫുള്‍ ആര്‍ട്ടിക്കിള്‍ പോലും കാണാനില്ല. ആകെ കിട്ടിയ ഒരു ലിങ്കില്‍ ഒന്നും പൂര്‍ണമായി കൊടുത്തിട്ടുമില്ല. മാതൃഭൂമി, മനോരമ എന്നീ സൈറുകളിലും ഒന്നുമില്ല. നൈറ്റ്‌ ഓഫ് ചാരിറ്റി എന്ന ബഹുമതിയെ പറ്റിയും ഒന്നും കാണാനില്ല (വിക്കി പീടികയില്‍ പോലും കിട്ടിയില്ല...) നാണക്കേട്‌. ഗൂഗിള്‍ ആണത്രേ  ഗൂഗിള്‍.  പേജ് റാങ്ക് പോലും പേജ് റാങ്ക്. ജ്യോതിഷിയുടെ സ്വന്തം വെബ്സൈറ്റ് ആണെങ്കില്‍ ഡൌണ്‍ .

ആലോചിച്ചിട്ട് ഒരു അന്തവും കുന്തവും കിട്ടുന്നില്ല.  ഇത്ര വലിയ ഒരു സംഭവത്തെ പറ്റി ഒന്നും കണ്ടു പിടിക്കാന്‍ എനിക്ക് പറ്റാത്തതെന്ത് കൊണ്ട്? എന്തായാലും ഗൂഗിളിന്റെ പുറത്തുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. മാത്രമല്ല എന്റെ ഗൂഗിള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടുവോ എന്നും ഞാന്‍ ഭയക്കുന്നു. ആകെമൊത്തം ഒരു അങ്കലാപ്പ്. വല്ല രക്ഷയും വാങ്ങി കെട്ടി നോക്കട്ടെ. എന്തെങ്കിലും തുമ്പ് കിട്ടുകയാണെങ്കില്‍ ഒരു ലിങ്ക് ഇട്ടു തരണേ...

(വീണ്ടും പറയുന്നു, വിശ്വസിക്കുന്നവരെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. പക്ഷെ സര്‍ സ്ഥാനത്തിന്റെ വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു. സത്യം അറിയാനുള്ള ആഗ്രഹം കൊണ്ട് മാത്രം. ഒരു വ്യക്തിയെയും മോശം ആയി ചിത്രീകരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ്‌. കമന്റ്‌ ഇടുന്നുണ്ടെങ്കില്‍ താങ്കളും അതു ശ്രദ്ധിക്കുമല്ലോ. നന്ദി.)

ജനാധിപത്രം

Monday, October 26, 2009

(ഇന്നത്തെ ഹിന്ദുവിലെ ശ്രീ സായിനാഥിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം)
പയ്യന്‍ : "പത്രക്കാരന്‍ സണ്ണി മരിച്ചു " എന്നാണ് കേട്ടിരുന്നത്...
പത്രക്കാരന്‍ സണ്ണി : ശരിയാണ്. പത്രക്കാരന്‍ സണ്ണി ഇപ്പോളില്ല. ഇപ്പോള്‍ ഞാന്‍ പത്ര കണ്‍സല്‍ട്ടന്റ്റ്‌ സണ്ണിയാണ്.
പയ്യന്‍ : മനസ്സിലായില്ല.
പ. സ : അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഞാന്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പത്രങ്ങള്‍ക്കും അവയുടെ മുതലാളിമാര്‍ക്കും ഉപദേശം നല്‍കി ജീവിക്കുന്നു.
പയ്യന്‍ : അപ്പോള്‍ ഭാരിച്ച ജോലിയായിരിക്കും.
പ. സ : അങ്ങനെയില്ല. പണ്ട് പത്രം മൊത്തമായും ചില്ലറയായും വില്പനയായിരുന്നു. ഇപ്പോള്‍ പത്ര താളുകളിലെ കോളങ്ങള്‍ വില്‍ക്കുന്നു.
പയ്യന്‍ : വീണ്ടും മനസ്സിലായില്ല. എഡിറ്റര്‍ ആണോ?
പ. സ : ഡേയ് പയ്യന്‍, താനേത് ലോകത്തിലാണ് ജീവിക്കുന്നത്  ?എന്റെ പട്ടി ആകും എഡിറ്റര്‍ ... ഐ ആം എ കണ്‍സല്‍ട്ടന്റ്റ്‌‌...ഏതു വാര്‍ത്തകള്‍, ആരുടെ പേരുകള്‍, ആരെക്കുറിച്ചുള്ള ഫീച്ചറുകള്‍, അവക്കുള്ള വിലയെത്ര ഇതെല്ലാം തീരുമാനിക്കുന്നവര്‍ക്ക് ഞാന്‍ ഉപദേശം നല്‍കുന്നു...
പയ്യന്‍ : വിലയോ? ഇതെന്താ മീന്‍ ചന്തയോ?
പ. സ :  അങ്ങനെ പറയാന്‍ പറ്റില്ല . ചാകരയില്ലെങ്കില്‍ മീന്‍കാര്‍ക്ക് ബുദ്ധിമുട്ടാണ് . പക്ഷെ നമുക്ക്‌ എന്നും ചാകര തന്നെ.
പയ്യന്‍ : അപ്പോള്‍ പത്രങ്ങളുടെ സാമൂഹിക പ്രതിബദ്ധത?
പ. സ : മുടക്കുമുതലിന് മുകളില്‍ ലാഭം ഉണ്ടാക്കുക എന്നതാണ് എല്ലാ സ്ഥാപനങ്ങളും ചെയ്യേണ്ടത്. കയ്യില്‍ ഉള്ള വിഭവങ്ങള്‍ ഉപയോഗിച്ച് ലാഭം പരമാവധി വര്‍ധിപ്പിക്കുക. അതാണ്‌ മുതലാളിത്ത വ്യവസ്ഥയുടെ ഒരേയൊരു നിയമം. അങ്ങനെ ലാഭം കൂടുമ്പോള്‍ സമൂഹം താനേ അഭിവൃദ്ധിപ്പെടും. ഇതൊക്കെ ഇനി താന്‍ എന്ന് പഠിക്കും?
പയ്യന്‍ : എന്നാലും ചരിത്രം നിങ്ങളെ എങ്ങനെ കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ?
പ. സ : എടൊ, ചരിത്രം സൃഷ്ടിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ചരിത്രത്തിലെ കഥാപാത്രങ്ങളുടെ റോള്‍ മാത്രമേ ഉള്ളു സമൂഹത്തിനു.
പയ്യന്‍ : ശരിയാണ്. അബദ്ധമാണ് ചരിത്രം എന്നു പ്രൊഫ ടോയെന്‍ബിയുടെ ശിഷ്യനായ സര്‍ ചാത്തു പറഞ്ഞിട്ടുണ്ട്.
പ. സ : കാലയവനികയില്‍ കാലു തട്ടി വീണു കഴിഞ്ഞയാളാണ് ചാത്തവന്‍. വീണവര്‍ക്ക് വോയിസ്‌ ഇല്ല.
പയ്യന്‍ : എന്നാലും?
പ. സ : സീ മിസ്റ്റര്‍ പയ്യന്‍...ഇതാണ് ശരി. ഉദാഹരണത്തിന് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഒരു സേവനം ചെയ്തിട്ടാണ് ഞാന്‍ ഇപ്പൊ തിരിച്ചു എത്തിയിരിക്കുന്നത്. മഹാരാഷ്ട്രത്തില്‍ നിന്ന്.
പയ്യന്‍ : എങ്ങനെ?
പ. സ : തെരഞ്ഞെടുപ്പ് എന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവരുടെ പണി എളുപ്പമാക്കി കൊടുക്കുക എന്ന മഹത്തായ പത്രധര്‍മം. പത്രത്തില്‍ കോളങ്ങള്‍ വാങ്ങി സ്വന്തം വാര്‍ത്ത കൊടുക്കാന്‍ കഴിയുന്നവനാണ് ഏറ്റവും കാശുള്ളവന്‍ എന്നു മനസ്സിലാക്കാന്‍ വായിക്കുന്നവന് വലിയ ബുദ്ധിയൊന്നും വേണ്ട. കാശുള്ളവനെ ജയിപ്പിക്കാതെ ഒരുത്തനും ഗതി പിടിക്കില്ല. അങ്ങനെ കാശുള്ളവനെ പെട്ടെന്ന് തിരിച്ചറിയാന്‍ പൊതുജനത്തിനെ സഹായിക്കുക എന്നതാണ് ഇന്ന് പത്രങ്ങള്‍ ചെയ്യുന്നത്.
പയ്യന്‍ : അപ്പൊ പിന്നെ പരസ്യവും വാര്‍ത്തയും തമ്മില്‍ വ്യത്യാസമെന്ത്?
പ. സ : ഒരു വ്യത്യാസവുമില്ല. ഉത്സവക്കാലത്ത് രണ്ടും കൂടുതല്‍ ആയിരിക്കുകയും ചെയ്യും.
പയ്യന്‍ : അപ്പൊ കേരളത്തിലും ഇനി ഇങ്ങനെ ആകുമോ കാര്യങ്ങള്‍?
പ. സ : ഇനി എന്താവാന്‍? കൂലിക്ക് എഴുത്ത് ഇവിടെ ഇപ്പോളെ ഉണ്ടല്ലോ... ഇതിനെ ഒന്ന് തേച്ചുമിനുക്കി എടുത്താല്‍ മതി. കൂടെ കൂടുന്നോ?
പയ്യന്‍ : പൈംപീക വൃത്തി ചെയ്യേണ്ട ഗതികേട് വന്നിട്ടില്ല. വരാതിരിക്കട്ടെ എന്ന് പ്രാര്ഥിക്കുന്നു. ആള്‍ ദി ബെസ്റ്റ്

ബ്ലോഗുധര്‍മ്മം!!

Thursday, October 22, 2009

മണലില്‍ എഴുതുന്നവനുമായി രണ്ടാഴ്ച മുമ്പ് നടന്ന ഒരു തര്‍ക്കം ഓര്‍മയില്‍ നിന്ന് മായും മുമ്പെയാണ് ഈ പോസ്റ്റു കാണുവാനിടയായത്. ഇത് എഴുതിയ ആളെയോ എഴുതാനുണ്ടായ സാഹചര്യമോ എനിക്കറിയില്ല. അറിയാന്‍ താല്പര്യവുമില്ല. എന്നാല്‍ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആണ് വിഷയം എന്നത് കൊണ്ട് എന്റേതായ ചില ചിന്തകള്‍ കുറിച്ചിടുന്നു എന്നുമാത്രം. ഇത് ഒന്നിനോടുമുള്ള പ്രതികരണമല്ല എന്നു ആദ്യമേ പറഞ്ഞു കൊള്ളുന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനമാണ് ഒരു ബ്ലോഗ്‌ എന്ന മണലന്റെ  പരാമര്‍ശത്തില്‍ നിന്നാണ് ഞങ്ങളുടെ തര്‍ക്കം ചൂട് പിടിച്ചത്. ജനാധിപത്യത്തോടല്ല, അരാജകത്വത്തോടാണ് ബ്ലോഗിന് അടുപ്പം കൂടുതല്‍ എന്നാണു എന്റെ അഭിപ്രായം.അതിരുകളില്ലാത്ത സ്വാതന്ത്ര്യം കല്പിച്ചു കൊടുക്കുന്ന ഒരു മാധ്യമത്തെ ജനാധിപത്യപരമായ രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ നടത്തേണ്ട വിട്ടു വീഴ്ചകള്‍ ഒരു ബ്ലോഗിന്റെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തിനെതിരാനു എന്നാണ് എന്റെ അഭിപ്രായം. ബ്ലോഗ്‌ നിലനില്‍ക്കുന്നത് എഴുത്തുകാരന് വേണ്ടി മാത്രമാണ്. വായനക്കാരന്‍  ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കില്‍ അയാളുടെ അഭിപ്രായമെന്ത് എന്നീ വിഷയങ്ങള്‍ ബ്ലോഗിനെയും ബ്ലോഗറെയും സംബന്ധിച്ച് അപ്രസക്തമാണ്. മറ്റു മാദ്ധ്യമങ്ങളില്‍ നിന്ന് ബ്ലോഗിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാകണം. എനിക്ക് തോന്നുന്നതെന്തും (അത് പൊതുവായ ചുരുക്കം ചില നിയമങ്ങള്‍ക്കനുസരിച്ച് ആയിരിക്കുന്നിടത്തോളം കാലം) വാക്കിലൂടെയും വരകളിലൂടെയും, വീഡിയോയിലൂടെയും പ്രദര്ഷിപ്പികാനുള്ള സ്വാതന്ത്ര്യം മറ്റൊരു മാധ്യമവും നല്‍കില്ല. ഈ പറഞ്ഞ നിയമങ്ങള്‍ മറ്റു മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം കര്‍ക്കശവും എണ്ണമറ്റവയുമാണ്. മാത്രമല്ല അവയെ നിയന്ത്രിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളുടെ എണ്ണവും ശക്തിയും പോലും അധികമാണ്.

ഒരു ബ്ലോഗ്‌ (ഒരാളുടെ മാത്രം എന്നു അനുമാനം) ഒരു വ്യക്തിയുടെ മാത്രം താല്‍പര്യങ്ങളുടെയും അഭിപ്രായങ്ങളുടെയും പ്രകടനമാണ്. അതിനു പിന്നില്‍ ഒരു community / combined effort ഇല്ല. മാറിയ കാലത്തിനനുസരിച്ച് മുഖ്യധാരാ മാധ്യമങ്ങളും മാറുമ്പോഴും അവയുടെ സാമൂഹിക പ്രാധാന്യം നഷ്ടമാകാതിരിക്കുനതിന്റെ ഒരു പ്രധാന കാരണം അവയുടെ പിന്നിലുള്ള ഈയൊരു അറിയപ്പെടുന്ന കൂട്ടായ്മയാണ് എന്നു ഞാന്‍ വാദിക്കും. ആലോചിച്ചു നോക്കൂ , വീരേന്ദ്രകുമാറിന്റെ മാത്രം ലേഖനങ്ങളും അദ്ദേഹം തിരഞ്ഞെടുക്കുന്ന വാര്‍ത്തകളും മാത്രം വരുന്ന ഒരു മാതൃഭൂമി, അത് എത്ര കുറഞ്ഞ വിലയില്‍ ആണെങ്കിലും, ആളുകള്‍ വായിക്കുമോ? മുതലാളി ആരായാലും, അറിയപ്പെടുന്ന ഒരു സംഘം ആളുകളുടെ കൂട്ടായ പ്രയത്നത്തില്‍ നിന്നുണ്ടാകുന്ന പത്രം വാങ്ങുന്ന വായനക്കാരന്‍ വിശ്വസിക്കുന്നത് ആ കൂട്ടായ്മയുടെ നന്മയിലാണ്. (നിക്ഷിപ്ത താല്പര്യങ്ങളുണ്ട് എന്നു നൂറു ശതമാനം ബോധ്യം ഉള്ളപ്പോഴും ആളുകള്‍ നമ്മുടെ നാട്ടില്‍ പത്രം വാങ്ങുന്നില്ലേ?) അത് കൊണ്ട് തന്നെയാണ് ഈ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാമൂഹിക പ്രതിബധത കല്പിച്ചു കിട്ടുന്നതും.

സമൂഹത്തില്‍ വളരെ ഭൌതികമായി തൊട്ടറിയാന്‍ സാധിക്കുന്ന ഈ സാന്നിധ്യത്തിന് ലഭിക്കുന്ന പ്രാധാന്യം ഒരു പുകമറക്കു പിന്നില്‍ അജ്ഞാതനായി നിന്ന് പ്രവര്‍ത്തിക്കുന്ന ബ്ലോഗര്‍ക്ക് ലഭിക്കില്ല. അത് കൊണ്ട് തന്നെ ബ്ലോഗുകളില്‍ എന്തെഴുതണം, എങ്ങനെയെഴുതണം എന്നീ തീരുമാനങ്ങള്‍ തികച്ചും അപ്രസക്തമായി തീരുന്നു. ബ്ലോഗറുടെ സ്വാഭിപ്രായത്തില്‍ മാത്രം ഊന്നി നില്‍ക്കുന്ന ഒന്നാണ് അത്. നര്‍മ്മം എഴുതണം എന്നുള്ളയാള്‍ക്ക് അതും, സമൂഹത്തിനോട് പ്രതികരിക്കണം എന്നുള്ളയാള്‍ക്ക് അതും ചെയ്യാന്‍ ഒരൊറ്റ ബ്ലോഗ്‌ മതി. ഇന്നിന്റെ മാധ്യമം ആണു ബ്ലോഗ്‌. ഈ നിമിഷത്തിന്റെ മാധ്യമം. തോന്നിവാസത്തിന്റെയും  അരാജകത്വത്തിന്റെയും മാധ്യമം. അത് കൊണ്ട് തന്നെയാണ് ബെര്‍ളിയെ പോലെയുള്ളവര്‍ ഏറ്റവും വായിക്കപ്പെടുന്നവരാക്കുന്നതും.

സമൂഹത്തിനെ നേര്‍വഴിക്കു നടത്താനും അത് പോലെ തന്നെ വഴി തെറ്റിക്കാനും ഒരു ബ്ലോഗര്‍ക്ക് അവകാശമുണ്ട്‌. കാരണം നേര്‍വഴിയേത് തെറ്റായ വഴിയേത് എന്നുള്ള കാഴ്ചപ്പാടുകള്‍ തികച്ചും വ്യക്തിപരമാണ് എന്നതാണ് ഓരോ ബ്ലോഗിന്റെയും അടിസ്ഥാനശില.
[ അതുകൊണ്ടു തന്നെയാണ് ഇതെങ്ങാനും വായിക്കുന്നവരുടെ ഗതിയോര്‍ത്ത് ലേശം പോലും ദുഖമില്ലാതെ ഇത്രയും എഴുതാന്‍ എനിക്ക് സാധിക്കുന്നതും :) ]

ഒബാമയോ?

Friday, October 9, 2009

ചെയ്യുന്നതിന് മാത്രം അല്ല, ചെയ്യും എന്ന് പറയുന്നതിനും കൊടുക്കാവുന്ന ഒന്നാണ് നോബല്‍ സമ്മാനം എന്ന് ഇനിമുതല്‍ പറയാം. സ്വന്തം നാട്ടിലെ ഹെല്‍ത്ത്‌ കെയര്‍ ലോബ്ബിയോടും, ബാങ്കിംഗ് മേഖലയിലെ താപ്പാനകളോടും കൊട്ടും കുരവയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടെങ്കിലെന്തു? നാട് മുഴുവന്‍ ഓടി നടന്നു ചില്ലറ ചില്ലറ (change change) എന്ന് പ്രസംഗിച്ചു ജനങ്ങളുടെ മനസ്സില്‍ സന്തോഷവും പ്രത്യാശയും പ്രദാനം ചെയ്ത ആ വലിയ മനസ്സിന് നോബല്‍ സമ്മാനം കൊടുത്തു തന്നെ ആകണം. അഫ്ഘാനിസ്ഥാനിലും ഇറാഖിലും നടക്കുന്ന ബോംബുവര്‍ഷങ്ങള്‍ക്കും അണഞ്ഞു തീരുന്ന മനുഷ്യ ജീവനുകള്‍ക്കും ലഭികാവുന്ന ഏറ്റവും മികച്ച അംഗീകാരം ഇത് തന്നെ. (യുദ്ധം തുടങ്ങിയതാരായാലും അവിടെ കൂടുതല്‍ സേനാ വിന്ന്യാസം നടത്തിയതും collateral damage-ഇല്‍ വര്‍ധന ഉണ്ടായതും ഒബാമയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്. )

മണലില്‍ എഴുതുന്നവന്‍ ഇന്നലെ ചോദിച്ചിരുന്നു ഗാന്ധിജിക്ക് നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ എന്ത് തോന്നുന്നു എന്ന്.  നന്നായി എന്നുതന്നെ തോന്നുന്നു.ഇല്ലെങ്കില്‍ ഇങ്ങനെ ഒരു സമ്മാനമാണല്ലോ ഗാന്ധിജിക്ക് കിട്ടിയത് എന്ന് ഓര്‍ത്തു നമ്മള്‍ വിഷമിച്ചേനെ.

ഹെര്‍ത്ത മുള്ളര്‍

Thursday, October 8, 2009



ചരിത്രത്തിന്റെ പാഠപുസ്തകങ്ങളില്‍ ഒന്നും തന്നെ  റുമാനിയ എന്ന രാജ്യത്തെക്കുറിച്ചോ സുസേസ്ക്യു എന്ന ഭരണാധികാരിയെ കുറിച്ചോ വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. സ്വര്‍ണമോ സുഗന്ധദ്രവ്യങ്ങലോ എണ്ണയോ ഒന്നും ഇല്ലാത്ത ഒരു രാജ്യത്തിനെ ചരിത്രത്തിനു പോലും വേണ്ടല്ലോ.
(സുസേസ്ക്യുവിനെക്കുറിച്ച്  ഇവിടെ വായിക്കാം. )
പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവാര്‍ഡുകളുടെ പ്രസക്തിയെ പറ്റി. ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയാ അംഗീകാരം ജനങ്ങളുടെ ആദരവാണ് എന്ന് നിസ്സംശയം പറയാമെന്നിരിക്കെ അതിനു മുകളില്‍ ഒരു ഷാള് പുതപ്പിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഹെര്‍ത്ത മുള്ളറുടെ നോബല്‍ സമ്മാനത്തില്‍ നിന്നും ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നു. അവാര്‍ഡുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്‌ കലാകാരന്റെ സര്‍ഗശേഷിയെക്കുറിച്ച്  മാത്രമല്ല, ആ കലാസൃഷ്ടിയിലേക്ക് നയിച്ച മനുഷ്യ നിര്‍മിതമായ സാഹചര്യങ്ങളെക്കുറിച്ചും കൂടെയാണ്. പലപ്പോഴും നാമറിയാതെ പോവുകയോ ശ്രദ്ധിക്കാതെ പോവുകയോ ചെയ്ത ചരിത്രം, അത് നല്‍കുന്ന പാഠങ്ങള്‍ ഇവയെ വീണ്ടും നമ്മുടെ മുന്നിലേക്ക് കൊണ്ട് വരിക കൂടി ചെയ്യുന്നുണ്ട് ഓരോ സാഹിത്യ പുരസ്കാരവും. എത്രമാത്രം അപവാദങ്ങളും ചര്‍ച്ചകളും അകമ്പടി വന്നാലും പുരസ്കാരങ്ങളുടെ ഈയൊരു പ്രാധാന്യം അംഗീകരിക്കപ്പെടെണ്ടത്  തന്നെയാണ്. ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ശബ്ദത്തിനു ലഭിക്കുന്ന ഉചിതമായ അംഗീകാരം തന്നെയാണ് മുള്ളര്‍ക്ക് ലഭിച്ച നോബല്‍ പുരസ്കാരം. ആ ഒരൊറ്റ കാരണം കൊണ്ട് - അവരുടെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെങ്കിലും - ഞാന്‍ സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നു.