In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ദില്‍ മാംഗേ മോര്‍ !!!

Monday, February 15, 2010


ചെന്നൈ വണ്ടലൂരിലെ മൃഗശാലയില്‍ നിന്നും ഒരു ദൃശ്യം....

മൈ ഡ്രീം വാലന്‍ന്റൈന്‍...

Saturday, February 13, 2010

ഞായറാഴ്ച.


ഉറക്കം തെളിയുന്നില്ല.


കട്ടിലില്‍ നിന്നും എഴുന്നെല്‍ക്കാന്‍ വയ്യ. ഭയങ്കര മടി.


ഒഴിക്കാന്‍ തോന്നുന്നു. എന്നാലും എഴുന്നേല്‍ക്കാന്‍ വയ്യ. മടി.


മുറിക്കുള്ളില്‍ ചിക്കന്‍ കറിയുടെ പഴകിയ മണം സിഗരറ്റു പുകയുടെ മണവുമായി കെട്ടിപ്പിണഞ്ഞു മൂക്കിലേക്ക് കുത്തി കയറുന്നു.
ജനല്‍ തുറന്നാല്‍ കൊള്ളാമെന്നുണ്ട്.


മടി.


താഴെ നിലത്ത്, ചിതറി കിടക്കുന്ന കുറ്റികള്‍ക്കിടയില്‍ ഒരുത്തന്‍ സുഖമായുറങ്ങുന്നു. തലക്കടുത്തു ആഷ് ട്രെയും വെച്ച്.


ആഷ് ട്രേ മാറ്റി വെക്കണം. തട്ടിക്കഴിഞ്ഞാല്‍ മെനക്കെടാണ്.


വയ്യ. മടി.


ലാപ്ടോപ്പില്‍ നിന്നും പാട്ടു കേള്‍ക്കാം. ഏതോ ഇംഗ്ലീഷ് പാട്ട്... ഇന്നലെ രാത്രി മറ്റവന്‍ ഇട്ടതാണ്...


പക്ഷെ ലാപ്ടോപ്പ് കാണുന്നില്ല.


മുഷിഞ്ഞ തുണികളുടെ അപ്പുറത്തുണ്ടെന്നു തോന്നുന്നു. ആ കൂമ്പാരത്തിന്റെ അപ്പുറത്തെ മൂലയില്‍ നിന്നാണ് പാട്ടു കേള്‍ക്കുന്നത്. വയറും പോകുന്നുണ്ട്...


തുണി കഴുകണം. ഇനിയും ഇട്ടാല്‍ ആക്സിനു പോലും സഹിക്കില്ല...


പക്ഷെ...


തല വേദനിക്കുന്നു. വെള്ളം...


വെളളത്തിന്റെ കുപ്പി കാലിയാണ്. കട്ടിലിന്റെ താഴെ കിടപ്പുണ്ട്. കാണാം.


ഇനി വെള്ളം എടുക്കാനും പോകണമോ... മ@#^...


(ഹോസ്റ്റലില്‍ ഒറ്റമുറിയില്‍ ഒറ്റയ്ക്ക് താമസം. എന്നിട്ടാണ് ഇത്രയും പണി.)


ജനലിന്റെ തിട്ടില്‍ വയസ്സനായ ഒരു നാവികന്‍ ഇരുന്നു ചിരിക്കുന്നു...


സമയം...


പത്തര... മൊബൈല്‍ തലയണയുടെ അടിയിലുണ്ട്..


വിശക്കുന്നുമുണ്ട്... പക്ഷെ ഇനി രണ്ടു മണിക്കൂര്‍ കൂടി കഴിയാതെ ഉച്ച ഭക്ഷണം കിട്ടി തുടങ്ങില്ല...


മൊബൈലില്‍ ഒരു മെസ്സേജ് വന്നു കിടക്കുന്നു...


"ഹാപ്പി വാലന്‍ന്റൈന്‍സ് ഡേ..."


മനസ്സു ഡിഗ്രീ കാലത്തേക്ക് പറക്കുന്നു...ഓര്‍മകളുടെ വേലിയേറ്റം...


മെസ്സേജ് അയച്ചിരിക്കുന്നത് വോഡഫോണ്...


പറന്നു പോയവരൊക്കെ തിരിച്ചെത്തി... വേലിയിറങ്ങി...


നാവികാ... താനിതു വരെ പോയില്ലേ... ഇന്നത്തെ ദിവസം നശിപ്പിക്കുമോ...


തിരിഞ്ഞു കിടന്നു... കുറച്ചു നേരം കൂടെ...


പഴയ വാലന്‍ന്റൈന്‍സ് ദിനങ്ങളെക്കുറിച്ചോര്‍ക്കാതെ...


മടി പിടിച്ചു കിടക്കാം...




(വാലന്‍ന്റൈന്‍സ് ഡേക്ക് പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്പികം മാത്രം. All stunts have been performed by professionals and should not be imitated unless you are living alone / in a men's hostel.)

ഇരുളുന്ന തിരശ്ശീലകള്‍

Thursday, February 11, 2010

"cinema is the ultimate pervert art. it doesnt give you what you desire - it tells you how to desire."

അടുത്തിടെ കേരളത്തില്‍ വന്നിരുന്ന ഇടതുപക്ഷ ചിന്തകന്‍ സ്ലോവാജ് സിസെക്കിന്റെയാണ് ഈ വാക്കുകള്‍. കാഴ്ചക്കാരനെക്കുറിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും അടുത്ത കാലത്ത് മലയാള സിനിമയില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ കാണുമ്പോള്‍ ഈ വാക്കുകള്‍ സിനിമ പ്രവര്‍ത്തകര്‍ക്കും ബാധകമാണോ എന്ന് സംശയം തോന്നുന്നു. വര്‍ഷങ്ങള്‍ നീണ്ട സപര്യ(!!)ക്കൊടുവില്‍ എങ്ങനെയൊക്കെ അത്യാഗ്രഹിക്കാം എന്ന് നമ്മുടെ താരങ്ങളും ഉപതാരങ്ങളും സംവിധായകരും പഠിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഊര് വിലക്ക്, കത്തെഴുത്ത്, ചേരിപ്പോര്, അവാര്‍ഡ്‌ ദുരന്തം, അതിനിടയില്‍ കുറെ ഫാന്‍സ്‌.. ആഹാ..

മലയാള സിനിമ ഇങ്ങനെ ഉന്നതങ്ങളിലേക്ക് കയറുമ്പോള്‍ തൊട്ടപ്പുറത്തെ തമിഴകത്തില്‍ അടുത്ത കാലത്ത് പുറത്തു വന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രണ്ടു പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലെത്തി - വെങ്കട്ട് പ്രഭുവിന്റെ ഗോവയും പുതുമുഖ സംവിധായകന്‍ സി എസ് അമുദത്തിന്റെ തമിഴ്‌ പടവും. മുക്കിനും മൂലക്കും ഫാന്‍സ്‌ അസ്സോസിയേഷനുകള്‍  ഉള്ള, താരാരാധനയില്‍ അധിഷ്ഠിതമായ, തമിഴ്‌ നാട്ടിലെ സിനിമാ സംസ്കാരത്തെ മുഖമടച്ചു പുച്ച്ചിക്കുന്ന സിനിമകളാണ് ഇവ രണ്ടും - പ്രതേകിച്ചു "തമിഴ്‌ പടം". താരങ്ങള്‍ക്ക് അമ്പലങ്ങള്‍ പണിയുകയും അവരുടെ പാര്‍ടികള്‍ക്ക് വോട്ടു കുത്തുകയും ചെയ്യുന്ന സ്വന്തം സംസ്കാരത്തെ നോക്കി ചിരിക്കാന്‍ ഉള്ള പക്വത തമിഴ്‌ സിനിമയ്ക്കു വന്നു കഴിഞ്ഞു. താരങ്ങളെ കളിയാക്കിയതിന് ആരും പോസ്റ്റര്‍ കീറിയതായിട്ടോ തീയേറ്റര്‍ കത്തിച്ചതായിട്ടോ കേട്ടില്ല. നേരെ മറിച്ചു ഈ സിനിമകള്‍ കണ്ട നടന്‍ അജിത്‌ തന്റെ പുതിയ സിനിമയുടെ ടൈറ്റിലില്‍ നിന്നും ultimate superstar എന്ന പ്രയോഗം എടുത്തു കളഞ്ഞതായും വായിച്ചു.

ചിത്രങ്ങളുടെ നിലവാരം എന്ത് തന്നെ ആയാലും, വളരെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താനും അവയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു കൂടുതല്‍ മികച്ചതാകാനും ഉള്ള ഒരു പ്രഫഷണല്‍ ത്വര തമിഴ്‌ സിനിമയില്‍ അടുത്ത കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. പരീക്ഷണങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ തയ്യാറായുള്ള നിര്‍മാതാക്കളും, കൂടുതല്‍ ചിത്രങ്ങള്‍ കൂടുതല്‍ പ്രാവശ്യം കാണുന്ന കൂടുതല്‍ ആളുകളും തമിഴ്നാടിലുണ്ടാകാം. നിരാകരിക്കുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ നടത്താന്‍ തയാറുള്ള സംവിധായകര്‍ തന്നെയാണ് ഏറ്റവും നിര്‍ണായകം. പുതിയ രീതികളും പുതിയ ഇതിവൃത്തങ്ങളും ഉണ്ടായാല്‍ കാണാന്‍ ആളുകളും ഉണ്ടാകും.  "തമിഴ്‌ പടം" തകര്‍ത്തോടുന്നത് മള്‍ട്ടിപ്ലെക്സുകളില്‍ മാത്രമല്ല. ഇരുപതു രൂപ ടിക്കെട്ടുകളുള്ള ചെറിയ തീയെറ്റരുകളിലും അത്ര തന്നെ ആളുകള്‍ ഇരച്ചു കയറുന്നു. ( ഇവര്‍ക്കൊന്നും ഫാന്‍സ്‌ വികാരങ്ങളില്ലേ? ) അങ്ങനെ പുതുമകളില്‍ നിന്നും പുതുമകളിലേക്ക് നീങ്ങുന്ന തമിഴ്‌ (ബോളിവുഡില്‍  പോലും... ) സിനിമയുടെ അണിയറകളില്‍ ജോലി ചെയ്യുന്ന നല്ലൊരു പങ്കു ടെക്നിഷ്യന്മാര്‍ മലയാളികളാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തകര്‍. കൂടുതല്‍ സമൃദ്ധമായ മേച്ചില്‍പ്പുറങ്ങള്‍ തേടി മാത്രമാണോ ഇവരെല്ലാം മലയാളത്തില്‍ നിന്നും പോയത്? അതോ നല്ല സംരംഭങ്ങള്‍ ലഭിക്കാത്തത് കൊണ്ടും കൂടിയോ?

എവിടെ വെച്ചാണ് മലയാള സിനിമയ്ക്കു ദിശാബോധം നഷ്ടപ്പെട്ടത്? surrogate pregnancy ഏറ്റെടുക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മനോ വ്യഥകള്‍ (ദശരഥം - 1989) പോലെയുള്ള സീരിയസ് ആയ വിഷയങ്ങളെപ്പറ്റി  20 കൊല്ലം മുമ്പ് തന്നെ സിനിമ ചെയ്ത ഒരു മുഖ്യധാരാ സിനിമ പ്രസ്ഥാനം നമ്മുടെ നാട്ടിലുണ്ടായിരുന്നു. നിര്‍മാതാവിന്റെയും പ്രേക്ഷകന്റെയും വികാരങ്ങളെ ഒരേ പോലെ കണക്കിലെടുത്തു കൊണ്ട് തന്നെ നല്ല കുടുംബ സിനിമകളും കാലിക പ്രാധാന്യമുള്ള വിഷയങ്ങളുമെല്ലാം കൈകാര്യം ചെയ്തിരുന്ന ഒരു പ്രസ്ഥാനം. ആ സ്ഥിതിയില്‍ നിന്നും (ഒരു പ്രശസ്ത നിരൂപകന്റെ വാക്കുകളില്‍ പറഞ്ഞാല്‍) സൂപ്പര്‍ താരങ്ങളുടെ വെറും ശരീരാരാധനയിലെക്കും സ്റ്റീരിയോടൈപ്പ് കഥകളിലെക്കും അഭിനേതാക്കളുടെ ഊര് വിലക്കിലേക്കും തരം താഴാന്‍ മാത്രം എവിടെയാണ് പിഴച്ചത്?  ടി വി യുടെ വരവോടെ ആളുകള്‍ക്ക് സിനിമ മതിയായോ? (എങ്കില്‍ എങ്ങനെ ബാക്കി സിനിമ വുഡ്സ് ഇപ്പോളും പണം വാരുന്നു?) അതോ വരേണ്യ ബ്രാഹ്മണ്യത്തിന്റെ മഹദ്‌വല്ക്കരണത്തിനെതിരെ വിദ്യാസമ്പന്നനായ മലയാളി മുഖം തിരിച്ചതാണോ? (തേങ്ങാക്കൊലയാണ്...) അതോ ഒരു വ്യവസായത്തിന്റെ അടിസ്ഥാന സാമ്പത്തിക തത്ത്വങ്ങള്‍ മറന്നു പോയത് കൊണ്ടോ? താരങ്ങള്‍ ഫാന്‍സുകാരെ വളര്‍ത്തിയത് കൊണ്ടോ? അതോ തിരക്കഥയില്ലാത്തത് കൊണ്ടോ? (കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ കൊണ്ട് കള്ളനോട്ടടിക്കുന്ന ഒരു നായക കഥാപാത്രത്തെ ഇയ്യിടെ ഒരു സിനിമയില്‍ കണ്ടു!!!) മുതിര്‍ന്ന സൂപ്പറുകള്‍ വഴി മാറാത്തത് കൊണ്ടോ? യൂണിയനുകളുടെ ഇടപെടലുകള്‍ കൊണ്ടോ? അതോ കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് സര്‍വീസ് നടത്തുന്നത് കൊണ്ടോ? അതോ പ്രേക്ഷകരുടെ മാറിയ അഭിരുചികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടോ?

പത്തു പതിനഞ്ചു കൊല്ലം കൊണ്ട് സംഭവിച്ച അപചയത്തിന്റെ കണക്ക് നോക്കുമ്പോള്‍ പിശകുകള്‍ ഒരുപാട് കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഏറ്റവും വേദനാജനകമായ വസ്തുത പാഠങ്ങള്‍ പഠിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല എന്നതാണ്. (പ്രേക്ഷകര്‍ ഒഴികെ... അവര്‍ പാഠം പഠിച്ചു കഴിഞ്ഞു) ഈ ബഹളം മുഴുവന്‍ വെക്കുന്ന ശ്രീ തിലകന്‍ തന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നാ സിനിമയില്‍ വിളിച്ചിട്ട് പിന്നീട് പിന്‍വാങ്ങി എന്ന് പറയുന്നു. ജോഷി ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്. മലയാള സിനിമയുടെ ഈ ഗതിക്ക് കൈയ്യയച്ചു സഹായം ചെയ്ത ഒരു സംവിധായകന്‍. കഴിഞ്ഞ ഇരുപതു കൊല്ലങ്ങള്‍ക്കിടയില്‍ വെറും അഞ്ചു സൂപ്പര്‍ താരങ്ങളെ (പൃഥ്വിരാജ് ഉള്‍പ്പെടെ) നായകരാക്കി വെച്ചു മാത്രം സിനിമ ചെയ്തയാള്‍. (ഏതു സിനിമ എന്നതിലുപരി തെറ്റിനെതിരെ ഉള്ള യുദ്ധമാണിത് എന്ന് ശ്രീ തിലകന്‍ പറയുമായിരിക്കും. സമ്മതിക്കുന്നു.) ഇനി അഥവാ അദ്ദേഹത്തെ തിരിച്ചെടുത്താലും സിനിമയോ കഥാപാത്രമോ മികച്ചതായിരിക്കും എന്ന് തോന്നുന്നുണ്ടോ? (എനിക്ക് ഒരു പ്രതീക്ഷയുമില്ല.) കുറെ ഫോറിന്‍ കാറുകള്‍, ചെറിയ ഫ്രോക്കും ടോപ്പുമിട്ട നായികമാര്‍, അമാനുഷരായ നായകര്‍, ചാവാന്‍ വിധിക്കപ്പെട്ട എതെങ്കിലും ഒരു സഹചാരി, വഞ്ചന - പ്രതികാരം, ബിജുക്കുട്ടന്‍ and/or സുരാജ് and/or സലിംകുമാര്‍...

ഇതൊക്കെ തന്നെയല്ലേ പ്രശ്നങ്ങളും. ഈ വക സാധനങ്ങള്‍ കാണാന്‍ പ്രേക്ഷകന് മലയാള സിനിമയ്ക്കു പോകേണ്ട ആവശ്യമില്ല. ഇതിലും ചെറിയ ഫ്രോക്കും വലിയ കാറുകളും കൊണ്ട് തമിഴും തെലുന്കുമൊക്കെ ക്യു നില്‍പ്പുണ്ട്. മലയാള സിനിമയുടെ യു എസ് പി ഇതൊന്നും ആയിരുന്നില്ല. ശക്തമായ കഥകളും, കാമ്പുള്ള കഥാപാത്രങ്ങളും, സരസവും ഒരളവു വരെ ശുദ്ധവുമായ നര്‍മ്മവും ഒക്കെയായിരുന്നു മലയാളികളെ കൊട്ടകകളില്‍ എത്തിച്ചിരുന്നത്. അങ്ങനെയുള്ള സിനിമകള്‍ കാണുവാന്‍ മലയാളികള്‍ക്ക് താല്പര്യമുണ്ടായിരുന്നു. അവരുടെ അഭിരുചികള്‍ മാറിയിട്ടുണ്ടാകും. പക്ഷെ ആ മാറ്റത്തിന് ഒരു കാരണം നല്ല സിനിമകളുടെ അഭാവം കൂടിയായിരുന്നു. സ്വന്തം വീട്ടില്‍ നല്ലത് ലഭിക്കാതാകുകയും പുറത്തു നിന്ന് പലവക സാധനങ്ങള്‍ കൂടുതല്‍ കിട്ടി തുടങ്ങുകയും ചെയ്തപ്പോള്‍ ‍(ഇന്റര്‍നെറ്റ്‌, ഡി വി ഡികള്‍), നല്ല സിനിമയെ സ്നേഹിച്ചിരുന്നവര്‍ പതുക്കെ മലയാള സിനിമയെ വിട്ടു പോയി. പുതിയ ഇഷ്ടങ്ങളുമായി പഴയ തലമുറ പോവുകയും, പുതിയ തലമുറയുടെ അഭിരുചികളെ സ്വാധീനിക്കാന്‍ തക്കവിധം സ്വയം മാറാന്‍ കഴിയാതാവുകയും ചെയ്തതോടെ മലയാള സിനിമയുടെ ശനിദശ പൂര്‍ത്തിയായി. നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇനി സാധിക്കില്ല. പുതിയ തലമുറയെ ഒട്ടു സ്വാധീനിക്കാനും പറ്റുന്നില്ല. അങ്ങനെ ടി വിയിലെ പരസ്യങ്ങളിലൂടെയും "പുതിയ സിനിമ" പരിപാടികളിലൂടെയും ആളുകളെ തീയേട്ടരുകളിലേക്ക് ആകര്‍ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ദയനീയാവസ്ഥയിലേക്ക് നമ്മുടെ സിനിമ എത്തി ചേര്‍ന്നിരിക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ തീയെറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മലയാള സിനിമയ്ക്കു ഇനി കഴിയുമോ? എനിക്ക് സംശയമുണ്ട്. മലയാള സിനിമയുടെ "പുതിയ മുഖം" അന്യ ഭാഷാ ചിത്രങ്ങളുടെ പഴകി ദ്രവിച്ച പഴയ മുഖംമൂടികളുടെ മിനുക്കു മാത്രമായി മാറി കഴിഞ്ഞിരിക്കുന്നു.
 

എങ്കിലും പ്രതീക്ഷിക്കുന്നു ഞാനിപ്പോളും. നാട്ടുമാടമ്പിമാരെ തിരശീലയിലേക്ക്‌ തുറന്നുവിട്ട രഞ്ജിത്തിലും, ബ്ലെസ്സിയിലും ഒക്കെ ഞാന്‍ പ്രതീക്ഷിക്കുന്നു... പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍ ദൈവം പോലും നമ്മുടെ സിനിമയെ കൈവിട്ടോ എന്ന് സംശയം തോന്നുന്നു. :(

(ക്രിസ്മസ് രാത്രിയില്‍ തിരുവനന്തപുരത്തെ അജന്ത തീയേറ്ററില്‍ ചട്ടമ്പിനാട് കാണാന്‍ കയറി. ആദ്യ ദിവസം. തീയെറ്റരില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതിനു ശേഷം രണ്ടാഴ്ച മുമ്പ് ഒരാവശ്യത്തിന് നാട്ടില്‍ ചെന്നപ്പോള്‍ ടി വിയില്‍ ഏതോ പെങ്കൊച്ച് ചട്ടമ്പി നാടിനെ പറ്റി കഷ്ടപ്പെട്ട് പൊക്കി പറയുന്നു. ദയനീയം.)

ചിന്തിപ്പിക്കുന്ന ചോദ്യം...

Tuesday, January 26, 2010

ഒരു അത്യാവശ്യ കാര്യത്തിനു നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ചാണ് ആ നാല് പേരെ ഞാന്‍ പരിചയപ്പെട്ടത്. നാഗര്‍കോവിലിന്റെ അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിലെ മലയാളി വിദ്യാര്‍ഥികള്‍. ചെന്നൈയില്‍ അവരുടെ അവസാന സെമെസ്റെരിന്റെ പ്രോജെക്ടു ചെയ്യാന്‍ വരികയാണ്. പരിചയപ്പെടലിന്റെ ഭാഗമായി ഞാന്‍ മദ്രാസ്‌ ഐ ഐ ടീയില്‍ ആണ് എന്ന് ഞാന്‍ പറഞ്ഞു.


ഐ ഐ ടി ഒരു സംഭവമാണ് എന്ന പൊതു വിശ്വാസം കാരണം പൊതുജനത്തിന് ആ വാക്ക് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്. (അക്കരെപ്പച്ച...) അത് കൊണ്ടുതന്നെ പല ഫോളോ അപ്പ്‌ ചോദ്യങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. "ഏതു കോഴ്സ്?" "എത്ര വര്‍ഷം ആയി?" "നല്ല കോഴ്സ് ആണോ?" "എപ്പോ പാസ് ആകും?" "ശമ്പളം എത്രയൊക്കെ കിട്ടും?" "ബീ ടെക്കുകാരുടെ ശമ്പളം?" ഇതൊക്കെയാണ് സ്ഥിരം ചോദ്യങ്ങളുടെ രീതി. ഒരു മാതിരി എല്ലാം കേട്ടിടുണ്ട് എന്നാ മൂഡില്‍ ഇരുന്ന എന്റെ തലയില്‍ ഇടി വെട്ടിയ പോലെ ആണ് ഒരു പയ്യന്‍ ആ ചോദ്യം എറിഞ്ഞത്.


"മെറിറ്റ്‌ ആണോ പേമെന്റ് ആണോ?"


മക്കളുടെ വിദ്യാഭ്യാസം മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരച്ഛന്‍ ഇങ്ങനെ ചോദിച്ചാല്‍ മനസ്സിലാക്കാം. എഞ്ചിനീയറിംഗ് പഠിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പ്ലസ്‌ ടു വിദ്യാര്‍ഥി ഇത് ചോദിച്ചാലും ക്ഷമിക്കാം. എന്നാല്‍ അവസാന സെമെസ്റെര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഒരാള്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥന്‍ ആകും. കാരണം വലിയ ഒരളവു വരെ അത് അറിയുന്ന കാര്യങ്ങളുടെയും ചിന്തിക്കുന്ന രീതിയുടെയും കുഴപ്പമാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ വിദ്യാഭ്യാസത്തിനുള്ള ഒരു ഓപ്ഷന്‍ എന്ന നിലയില്‍ ഐ ഐ ടിയെ കാണുന്ന അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഒരാള്‍ ആദ്യം ചോദിക്കേണ്ടത് എന്തെല്ലാം കോഴ്സ് ഉണ്ടെന്നും നിലവാരം എങ്ങനെ ഉണ്ടെന്നുമൊക്കെ ഉള്ള നേരത്തെ പറഞ്ഞ തരം ചോദ്യങ്ങളാണ്. അതിനു പകരം ആദ്യത്തെ ചോദ്യം തന്നെ മെരിട്ടിനെ പറ്റി ചോദിക്കുമ്പോള്‍ അതില്‍ ഒരു ശെരികേട്‌ തോന്നുന്നില്ലേ? നമ്മുടെ നാട്ടില്‍ , മക്കളെ എങ്ങനെയെങ്കിലും എഞ്ചിനീയര്‍ ആക്കുക എന്നാ ഒറ്റ ലക്ഷ്യത്തില്‍ ജീവിക്കുന്ന ഒരുപാട് അച്ഛന്മാരും അമ്മമാരും മക്കളെ വളര്‍ത്തി കൊണ്ട് വരുന്ന രീതിയുടെയും, സ്വന്തം കഴിവുകളെയും ഭാവി ജോലിയെയും പറ്റി ചിന്തിക്കേണ്ട പ്രായത്തില്‍ അതിനു പകരം മേറിട്ടിന്റെയും പെമെന്റിന്റെയും സമവാക്യങ്ങള്‍ക്കിടയില്‍ കിടന്നു നട്ടം തിരിയുന്ന ഒരു തലമുറയുടെയും പ്രശ്നമായി ഇത് മാറുന്നില്ലേ?


( ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ചത് തിരുവനന്തപുരത്ത് ആണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ ചോദ്യം പിന്നെയും ചോദിച്ചു. "മെറിറ്റ്‌ ആണോ പേമെന്റ് ആണോ?" എന്ന്. ഏതു കോളേജ്? ഏതു ബ്രാഞ്ച്? ഇതൊന്നും അറിയണ്ട!! )


കുറഞ്ഞ പക്ഷം എഞ്ചിനീയറിംഗ് കോളേജില്‍ കയറി കഴിഞ്ഞാലെങ്കിലും മറക്കേണ്ട ഒരു കാര്യമാണ് ഈ മെരിറ്റും പെമെന്റും. കാരണം അതിന്റെ അപ്പുറത്ത് ജോലിയെയും ജീവിതത്തെയും കുറിച്ചുള്ള അല്പം കൂടി വിശാലമായി ചിന്തിക്കേണ്ട കാലമാണത് എന്നാണ് എന്റെ വിശ്വാസം.. (ചിന്തിച്ചു തുടങ്ങുകയെങ്കിലും ചെയ്യേണ്ട കാലം...) അതിനു പകരം ഉള്നാടുകളില്‍ കേട്ടിപൊക്കുന്ന കോളേജുകളില്‍ മാര്‍ക്ക്‌ വാങ്ങാനായി മാത്രം പലപ്പോഴും പഠിക്കുന്ന വിദ്യാര്‍ഥികള്‍ പുറം ലോകത്തെ പറ്റി കൂടുതല്‍ വായിക്കാനും അടുത്തറിയാനും ശ്രമിക്കാറുണ്ടോ? മാര്‍ക്ക്‌ പ്രധാനമാണ്. സംശയമില്ല. എന്നാല്‍ അതിനപ്പുറം ഒരു ജോലിക്കോ ഉപരി പഠനത്തിനോ വേണ്ട കഴിവുകളെ പറ്റിയും ഉള്ള സാധ്യതകളെ പറ്റിയും ഇവര്‍ക്ക് പറഞ്ഞു കൊടുക്കുവാനും പരിശീലനം നല്‍കുവാനും സര്‍വോപരി കൂടുതല്‍ അറിയാന്‍ ഉള്ള ഒരു ഡ്രൈവ് അവരില്‍ ഉണ്ടാക്കുകയും ചെയ്യാന്‍ എത്ര കോളേജുകള്‍ മുന്കൈയ്യേടുക്കുന്നുണ്ട്? കേരളത്തില്‍ ഇപ്പോള്‍ 114 എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട് എന്നാണ് ആ കൂട്ടത്തിലെ ഒരു പയ്യന്‍ പറഞ്ഞത്. അതിനു പുറമെയാണ് അന്യ സംസ്ഥാനങ്ങളിലെ കോളേജുകളില്‍ പഠിക്കുന്നവര്‍. സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു ഇന്നലെന്കില്‍ നാളെ ഒരു ജോലിയില്‍ കയറി വളരെണ്ടവര്‍. ആ വളര്‍ച്ചയില്‍ അവരെ സഹായിക്കാന്‍ പോകുന്നത് ഇന്ന് വാങ്ങുന്ന മാര്‍ക്കുകള്‍ ആണോ? അതോ ഇന്ന് വായിക്കുന്ന പുസ്തകങ്ങളും പത്രങ്ങളുമോ? എഞ്ചിനീയര്‍ ആകാന്‍ താല്പര്യം ഉണ്ടോ എന്ന വിഷയം തന്നെ നമുക്ക് മറക്കാം. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഏറ്റവും സാധ്യതയുള്ളത് എന്ന് തോന്നിക്കുന്ന മേഖലയിലേക്ക് പോകാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിക്കുന്നു എന്ന് നമുക്ക് വാദിക്കാം. എങ്കില്‍ പോലും നേരെ ചൊവ്വേ ചിന്തിക്കാന്‍ ഉള്ള കഴിവെങ്കിലും ഉണ്ടാകേണ്ടതല്ലേ? അതിനുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാനെങ്കിലും കോളേജുകള്‍ക്ക്‌ ബാധ്യതയില്ലേ? ചുരുക്കം ചില കോളേജുകള്‍ ഒഴികെ മറ്റുള്ളവ ഇതിനൊക്കെ മിനക്കെടുന്നുണ്ടോ?


(ഞാന്‍ കണ്ടത് ഒരു വണ്‍ ഓഫ് കേസ് ആയിരിക്കാം. ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.)
രണ്ടു വരികള്‍ കൂടി ചേര്‍ത്തു കൊള്ളുന്നു:

  • 48% of engineers from II tier engineering colleges do not get a job - Ma Foi Consultants (2006) (അല്പം പഴയ കണക്കാണ്)
  • World bank and FICCI finds that only 36% of EMPLOYERS are satisfied with the employability of graduates. A big 64% finds them UNEMPLOYABLE.
വാല്‍ : ഈ ലക്കം ബോബനും മോളിയും വീക്കിലിയില്‍ കാര്‍ട്ടൂണുകളെകാള്‍ തമാശയായി തോന്നിയതു ഒരു പരസ്യമാണ്. ക്യാമ്പസ്‌ രാഷ്ട്രീയത്തിനെതിരെ ബോധവല്‍ക്കരണം നടത്താനായി ഒരു പള്ളീലച്ചന്‍ നിര്‍മിക്കുന്ന ഒരു സിനിമയുടെ പരസ്യം. ഫുള്‍ പേജ്. ഗംഭീരം. ഒരു തലമുറയും രക്ഷപ്പെടും, മലയാള സിനിമയും രക്ഷപ്പെടും. ഒരു വെടിക്ക് രണ്ടു പക്ഷി... വേ ടു ഗോ...

വാചകമടിയും വളച്ചൊടിക്കലും

Sunday, January 10, 2010

ഹോ...ഈ പത്രക്കാരെ കൊണ്ടു തോറ്റു...ഞാന്‍ എന്ത് ചെയ്യുവാണെന്നു നോക്കി നടക്കുവാ അവന്മാര് പത്രത്തില്‍ കൊടുക്കാന്‍...
അതു മാത്രമോ? കഞ്ഞികുടി മുട്ടിക്കുന്ന രീതിയില്‍ അല്ലേ ഇവന്മാരുടെ വളച്ചൊടിക്കല്‍... നെഹ്രുവിന്റെ നയം തെറ്റാണെന്നു താന്‍ പറഞ്ഞു പോലും... ഇനി അങ്ങനെ പറഞ്ഞാല്‍ തന്നെ അതൊക്കെ അതെപടി പ്രസിദ്ധീകരിക്കാന്‍ പാടുമോ? തന്നെ പോലെ ബുദ്ധിയും വിവരവും ഉള്ളവരൊക്കെ ഇരിക്കുമ്പോള്‍ അവര് കേള്‍ക്കാന്‍ വേണ്ടി താന്‍ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും... അതൊക്കെ എടുത്തു ബ്ലഡി ഇന്ത്യന്‍സ്‌ വായിക്കുന്ന ഡൂക്കിലി പത്രങ്ങളില്‍ അച്ചടിച്ചാല്‍ എന്തു ചെയ്യും... ഇവിടുള്ളവര്‍ അറിയാനുള്ള കാര്യങ്ങള്‍ ഞാന്‍ 140 അക്ഷരങ്ങളില്‍ എന്നും അടിച്ചു തരുന്നില്ലേ? ലണ്ടനില്‍ പറയുന്നത് ലണ്ടനിലും ഇന്ത്യയില്‍ പറയുന്നത് ഇന്ത്യയിലും ഒതുങ്ങി നില്‍ക്കണം. അതാണ്‌ നയം. നയം പ്ലസ്‌ തന്ത്രം ഈസ്‌ നയതന്ത്രം. വെരി വെരി പ്രോബ്ലം തമ്പുരാന്‍ ആണ് താനിപ്പോള്‍... തന്ത്രമൊക്കെ തനിക്കറിയാം... ഇത്രയും വിവരമുള്ള താന്‍, “നായ്ക്കോലം കെട്ടിയാല്‍ കുരക്കണം” എന്ന ചൊല്ല് കേട്ടിട്ടില്ല എന്നാണോ ഈ മാധ്യമ മണ്ടന്മാരുടെ വിചാരം?? അങ്ങനെ അങ്ങോട്ട്‌ കൊച്ചാക്കല്ലേ... പണ്ടത്തെ പോലെയൊന്നും അല്ല... വിശുദ്ധ പശുക്കളെയൊക്കെ ഇപ്പൊ തനിക്ക് തിരിച്ചറിയാം... കേട്ടോടാ നികൃഷ്ട മാധ്യമമേ... നിന്നെയൊക്കെ ആ നൂറ്റി നാല്‍പ്പതില്‍ കണ്ടോളാം...

ടോപ്‌ 20...

Tuesday, December 1, 2009

മേഘെ ധക്കെ ധാര ഞാന്‍ കണ്ടിട്ടില്ല.

ചാരുലതയും ഞാന്‍ കണ്ടിട്ടില്ല.

പഥേര്‍ പാഞ്ചാലി ഞാന്‍ കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ടിട്ടുണ്ട്.

ഷോലേ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച നാലാമത്തെ സിനിമയാണ് ഞാന്‍ കാണുന്നത് എന്നു പക്ഷെ അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നും അങ്ങനെ ഒരു അഭിപ്രായം എത്ര സിനിമാപ്രേമികള്‍ പറയും എന്നു എനിക്ക് സംശയമുണ്ട്‌.

നായകന്‍ കണ്ടിട്ട് രണ്ടു മാസം പോലും ആകുന്നില്ല. ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണ്‍ പ്രസ്‌ ചെയ്യാതെ കാണാന്‍ വളരെ ബുദ്ധിമുട്ടിയ ഒരു ചിത്രം ആയിരുന്നു എനിക്കത്. ഒരുപാട് കേട്ടിരുന്നെങ്കിലും വലിയ മെച്ചമൊന്നും എനിക്ക് തോന്നിയില്ല. മറ്റെതോക്കെയോ ചിത്രങ്ങള്‍ ഓര്‍മ വരികയും ചെയ്തു.

ഇന്ത്യയില്‍ കഴിഞ്ഞ നൂറോളം കൊല്ലങ്ങളില്‍ പുറത്തു വന്നിട്ടുള്ള ഏറ്റവും മികച്ച 20  ചിത്രങ്ങളില്‍ അവസാനം പറഞ്ഞ ഈ രണ്ടു സിനിമകളും ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അതു സര്‍വ്വേ നടത്തിയ രീതിയുടെ കുഴപ്പം തന്നെയാണ്. ഇന്റെര്‍നെറ്റിലൂടെ പലപ്പോഴും നടത്തുന്ന ഇത്തരം "ഈസി സര്‍വ്വേകള്‍ " എന്തിനാണ് എന്നു നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഏറ്റവും മികച്ച സിനിമകളെ താരതമ്യം ചെയ്യാനോ? അതോ തല്കാലത്തെക്കൊരു പബ്ലിസിറ്റി കിട്ടാനോ? രണ്ടു സിനിമകളെ താരതമ്യം ചെയ്യുന്നത് തികച്ചും അര്‍ത്ഥശൂന്യം ആയൊരു ഏര്‍പ്പാടാണ്. ഗൌരവപൂര്‍വ്വം സിനിമ എന്ന മാധ്യമത്തെ സമീപിക്കുന്നവര്‍ ഇങ്ങനെ ഒരു നടപടിക്കു തുനിയും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയുള്ള സര്‍വ്വേകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള ഒരു പൊടിക്കൈ മാത്രമാകുന്നു. ഷോലെയും നായകനുമൊക്കെയുള്ള ഒരു ലിസ്റ്റ് "ദേശീയ " മാധ്യമങ്ങള്‍ക്ക് തത്കാലത്തെക്കെങ്കിലും കൊട്ടിഘോഷിക്കാനുള്ള ഒരു വാര്‍ത്ത ആകും. (ഇതെഴുതുന്ന നേരം കൊണ്ടു അതു സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. ടി വി ഇല്ലാത്ത ഒരു സെറ്റപ്പില്‍ ജീവിക്കുന്നത് എന്റെ ഭാഗ്യം) ബിഗ്‌ ബി, കിംഗ്‌ ഓഫ് സൌത്ത് എന്നൊക്കെ പറഞ്ഞു ചാനല്‍ കൂലികള്‍ തൊള്ളയിടും . ഫിലിം ഫെസ്റിവല്‍ നടക്കുന്നു എന്നു മെട്രോ നിവാസികളും ബാക്കി നാട്ടുകാരുമൊക്കെ അറിയും. ബ്രാന്‍ഡ്‌ ഇക്വിറ്റിയും വര്‍ദ്ധിക്കും. കൊള്ളാം.

വാര്‍ത്ത എന്താണ് എന്നു അറിയാനുള്ള ഭാഗ്യം ഇയ്യിടെയായി വളരെ കുറച്ചെ കിട്ടുന്നുള്ളൂ. മറിച്ചു വാര്‍ത്ത എന്തല്ല എന്നു അറിയാന്‍ വളരെ എളുപ്പവും. ഇത് പോലെ ഉള്ള ചവറുകളുടെ അടുത്ത് തന്നെയാണ് ഇങ്ങനെയുള്ള സര്‍വ്വേകളുടെയും സ്ഥാനം. അപ്പപ്പോള്‍ ഓരോ കാര്യം സാധിക്കാന്‍ അപ്പപ്പോള്‍ ഓരോ നമ്പറുകള്‍. കഷ്ടം...

പൂജ്യത്തിന്റെ വില

Friday, November 27, 2009

 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്.  ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ.

തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത് ഒമ്പത് പവനും ഇരുപതിനായിരം രൂപയും. (പവന് പതിമൂവായിരം വെച്ച് കണക്കാക്കിയാല്‍ പോലും ആളൊന്നുക്ക് ഇരുപതിനായിരം രൂപ തികച്ചു കിട്ടില്ല. അതും പോരാഞ്ഞു ഏറണാകുളം വരെ ബെന്‍സ് കാര്‍ ഓടിക്കാന്‍ ഉള്ള പെട്രോള്‍ ചെലവ് വേറെ. തമിഴ്നാട്ടില്‍ നിന്നും ഇത്രയും ദൂരം വന്നു ഇങ്ങനെ മോഷ്ടിക്കേണ്ടി വന്നല്ലോ... എന്നിട്ടിപ്പോ നാട്ടിലുള്ള പോലീസുകാര്‍ മുഴുവന്‍ ലവന്മാരുടെ പിറകെയും. പിടിച്ചു കഴിഞ്ഞാല്‍ പിന്നെ കേസ് നടത്താന്‍ വീണ്ടും കക്കാന്‍ ഇറങ്ങേണ്ടി വരും).  തല്‍കാലം ഇവരുടെ സ്റ്റാറ്റസ് ആരോപണ വിധേയര്‍ എന്നാണ്. കാരണം തെളിവൊക്കെ ഉണ്ടെങ്കിലും കുറ്റം ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലല്ലോ. മോഷണം, ഭവനഭേദനം, ഗൂഢാലോചന എന്നൊക്കെയായിരിക്കും ആരോപണങ്ങള്‍ .

മാക്സിമം അഞ്ചു പൂജ്യങ്ങള്‍ ഉണ്ടാകും മോഷ്ടിച്ച സംഖ്യയില്‍. ദരിദ്രം...പുച്ഛം... വേറെ കേസുകള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. എങ്കില്‍ കൊള്ളാം. കൂടുതല്‍ കേസ് ഒക്കെ ഉണ്ടായാല്‍ കുറെ കൂടെ നിലയും വിലയും കിട്ടും. അതു വരെ പട്ടിയുടെ വില...

ഇനി ഇതേ പോലെ കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള മറ്റൊരാള്‍ ഇതാ ഇവിടെ. പത്തു പൂജ്യങ്ങള്‍ ഉള്ള ഒരു സംഖ്യയാണ് സാര്‍ മുക്കിയത് എന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍ ഇഷ്ടം പോലെ. ആശാന്റെ പിന്നാലെയും പോലീസും കോടതിയുമൊക്കെ ഉണ്ട്. പക്ഷെ മറ്റേ കേസ് പോലെ വിരലടയാളവും പോലീസ് നായും ഒന്നും ഇല്ല. പകരം സാര്‍ ഒന്ന് കോടതിയില്‍ വരുമോ എന്നും ചോദിച്ചു കൊണ്ടാണ്  പിന്നാലെ നടക്കുന്നത്!!! ഇലക്ഷന്‍ കാരണം തിരക്കിലാണ്, തിരക്കൊഴിയുമ്പോള്‍ സൗകര്യം പോലെ വന്നു കണ്ടോളാം എന്നാണ് സാറിന്റെ ലൈന്‍. കേസ് ആണെങ്കില്‍ ദിവസം തോറും ദുര്‍ബലം ആകുന്നു എന്നാണ് കേള്‍വി. എവിടെയോ വായിച്ചത്, കേസ് തെളിഞ്ഞാല്‍ തന്നെ പരമാവധി ശിക്ഷ ഏഴു കൊല്ലം ആയിരിക്കും എന്നാണ്. അതു തെളിയുന്നതിനു മുമ്പേ മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുകയും ചെയ്യും.

മുക്കുമ്പോള്‍ ഇങ്ങനെ വേണം മുക്കാന്‍. പത്തു പൂജ്യങ്ങള്‍ ... ഹോ... ബഹുമാനം കൊണ്ടു നിയമം പിന്നാലെ നടക്കുകയല്ലേ.

അതാണ്‌ പൂജ്യത്തിന്റെ വില.

തിരുട്ടു ഗ്രാമം... വടിവേലു... ത്ഫൂ... കണ്ടു പഠിക്കെടാ...