In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ആന കൊടുത്താലും കിളിയേ...

Monday, June 28, 2010

ആശകള്‍  കൊടുക്കപ്പെടും... ദിവസവും മൂന്നു നേരം... (ചെന്നൈ പൂനമല്ലി റോഡില്‍ നിന്നും ഒരു ദൃശ്യം.)

ബയോഡിസ്കും അക്ഷയതൃതീയയും പിന്നെ ഞമ്മളും...

Wednesday, May 12, 2010

നാട്ടിലെത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയത്. അത്യാവശ്യം റെയികി പരിപാടികളൊക്കെ ഉള്ളയാളാണ് കക്ഷി. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലി. വര്‍ത്തമാനത്തിനിടയില്‍ പുള്ളി ബയോഡിസ്ക് എന്ന സംഭവത്തെക്കുറിച്ചും അതുകൊണ്ട് വെള്ളത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അതു ശരീരത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളെപ്പറ്റിയും ഒക്കെ സംസാരിച്ചു. ഇതു പോലെയുള്ള സാധനങ്ങളെപ്പറ്റി അതുവരെ ശ്രദ്ധിക്കാത്തത് കൊണ്ടും, പഠിപ്പിനും ജോലിക്കും ഇടയിലുള്ള ത്രിശങ്കു സ്വര്‍ഗത്തില്‍ ആയത് കൊണ്ടും ഈ ഐറ്റത്തെപ്പറ്റി ഒന്ന് തപ്പാന്‍ തന്നെ തീരുമാനിച്ചാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്.


നെറ്റില്‍ തപ്പിത്തുടങ്ങിയപ്പോഴേ ഒരു കാര്യം പിടി കിട്ടി. ഇതു തുടങ്ങിയിട്ടു കുറച്ചു കാലം ആയി. എന്ന് വെച്ചാല്‍ ഇവന്‍ കേരളത്തില്‍ എത്തിയിട്ടു തന്നെ മൂന്നു കൊല്ലമെങ്കിലും ആയിട്ടുണ്ട്‌. എന്നിട്ട് ഇപ്പോളും ആളുകള്‍ ഇതും പറഞ്ഞു നടക്കുന്നല്ലോ എന്ന് ആശ്ചര്യം തോന്നി. കൂടുതല്‍ ചികഞ്ഞു തുടങ്ങിയപ്പോള്‍ ഇവന്‍ സ്യൂഡോ സയന്‍സ് വിഭാഗത്തില്‍ പെട്ടവനാണെന്നും മണം അടിച്ചു തുടങ്ങി. ഇതു ആദ്യം ഇറക്കിയ കമ്പനിയെ വലിച്ചു കീറിയ ഒരു പോസ്റ്റും അതിന്റെ ചുവട്ടില്‍ കുറെ കമന്‍റുകളും കണ്ടു. സാധനം ഫലപ്രദമാണ് എന്നതിന് ഒരു തെളിവുമില്ല, കുറെ യൂട്യൂബ് വീഡിയോകളല്ലാതെ. തപ്പിയ എല്ലായിടത്തും അവസാനത്തെ അടവ് പഴയത് തന്നെ: "ഇതു സയന്‍സ് ആണ്, ഇയാള്‍ക്ക് വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി എന്ന്!"


എന്നിട്ടും മതിയായില്ല. പിന്നെയും മാന്തി നോക്കിയപ്പോള്‍ സ്കേലാര്‍ എനര്‍ജി എന്നൊരു സാധനം പുറത്തു വന്നു. ഇതെന്താണെന്ന് വിക്കിപ്പീടികയില്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. പീടികയില്‍ നിന്നും ആ സാധനം നീക്കം ചെയ്തിരിക്കുന്നു, യാതൊരു അടിസ്ഥാനവുമില്ല എന്നും പറഞ്ഞ് !!! എന്നാല്‍ വെറുതെ സ്കേലാര്‍ എനര്‍ജി ഗൂഗിള്‍ ചെയ്യ്തു നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. ഇഷ്ടം പോലെ പരസ്യങ്ങള്‍ വരുന്നു!! അതിലൊന്നില്‍ ക്ലിക്കിയപ്പോള്‍ ഈ സൈറ്റില്‍ എത്തി. അതിലും അവസാനത്തെ അടവ് പഴയത് തന്നെ. പക്ഷെ മാക്സ്വെല്ലിന്റെ ഇക്വേഷനോക്കെ വെച്ചാണ് കളി. ആ ഇക്വെഷനോക്കെ എഴുതിയപ്പോള്‍ എന്തൊക്കെയോ വഴിയില്‍ കളഞ്ഞു പോയെന്നോക്കെയാണ് പറയുന്നത്. പകുതി കാര്യങ്ങളും മനസിലായില്ല.


ആകെ ടെന്‍ഷന്‍. ഇനി ഇതെങ്ങാനും സത്യമാണോ? പത്തു നൂറ്റമ്പതു കൊല്ലമായി ആരും കാണാതെ കിടക്കുന്ന സാധനങ്ങളൊക്കെ ഭൌതിക ശാസ്ത്രത്തില്‍ ഉണ്ടോ? ഒരു ബ്രേക്ക്‌ എടുക്കാന്‍ പത്രം എടുത്തു നിവര്‍ത്തി. അവസാന പേജ് സ്വര്‍ണ കടക്കാര്‍ക്കാണ്. അക്ഷയതൃതീയ എന്ന ആഘോഷത്തിന്റെ ബില്‍ഡ്‌ അപ്പ്‌.


എല്ലാ പ്രശ്നങ്ങളുടെ ഉത്തരവും ആ പേജില്‍ നിന്ന് കിട്ടി. ശരിക്കു പറഞ്ഞാല്‍ ഒരു (കാമുകനെ ഊ..ച്ച് തിരിച്ചു വീട്ടില്‍ പോയ പെണ്ണിന്‍റെ) സ്വര്‍ണക്കടയുടെ പരസ്യത്തില്‍ നിന്ന്. (ഒരു citi moment of success എന്ന് തന്നെ പറയാം)


വിശ്വാസം. അതല്ലേ എല്ലാം.


ബയോ ഡിസ്കായാലും അക്ഷയ തൃതീയയായാലും.


അതു കൊണ്ട് നമുക്ക് അധികം ചിന്തിക്കണ്ട. പോയി സ്വര്‍ണവും ഡിസ്കും വാങ്ങാം. അതാണ്‌ നല്ലത്.


ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?


വാള്‍ : (വെച്ച വാള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.)
വാല്‍ ‍: മനോരമ പറയുന്നു, "ഈ ദിവസം ശേഖരിക്കുന്ന കാര്യങ്ങള്‍ക്കു പിന്നീടൊരിക്കലും ക്ഷാമം അനുഭവപ്പെടുകയില്ലെന്നാണു വിശ്വാസം."


എന്നിട്ട് എന്താ ആരും അന്ന് അരി വാങ്ങണം എന്ന് പറയാത്തെ? പോട്ടെ, നമ്മള്‍ മലയാളികളല്ലേ... ഒരു ഫുള്ളെങ്കിലും അന്ന് വാങ്ങേണ്ടതല്ലേ? പിന്നെ വര്‍ഷം മുഴുവന്‍ സാധനം നമ്മളെ തേടി വരില്ലേ! (പണ്ടേ അറിഞ്ഞിരുന്നെങ്കില്‍ കുറെ ഒന്നാം തീയതികള്‍ വേസ്റ്റ് ആകില്ലായിരുന്നു. :P)

ഒരു കഥാനായകന്റെ കൊലപാതകം

Thursday, April 22, 2010

കണ്ണുകള്‍ക്കു മുകളില്‍ വീണു കിടന്നിരുന്ന "നെപ്പോളിയന്‍" ബ്രാണ്ടിയുടെ നേര്‍ത്ത തിരശ്ശീലയിലൂടെ അയാള്‍ കണ്ടു. കട്ടിലിന്റെ അങ്ങേ തലക്കല്‍ ഇരുണ്ട ഒരാള്‍രൂപം.


"ആരാത്?" ഒരു ഒച്ചിന്റെ സൂക്ഷ്മതയോടെ വാക്കുകളെ പുറന്തള്ളിക്കൊണ്ട് അയാള്‍ ചോദിച്ചു.


"ഞാന്‍ നിങ്ങള്‍ എഴുതുന്ന കഥയിലെ നായകനാണ്." മറുപടി അയാളുടെ കാതുകളിലൂടെ അരിച്ചിറങ്ങി.


അഞ്ചാമത്തെ പെഗ്ഗിനപ്പുറത്തെക്ക് അയാള്‍ക്കു ഓര്‍മയില്ലായിരുന്നു. എഴുതിക്കൊണ്ടിരുന്ന കടലാസുകള്‍ക്കിടയില്‍ നിന്നും കട്ടിലിലേക്ക് എപ്പോളോ അയാള്‍ വീണിരുന്നു.


"തന്നോടാരാ കഥയില്‍ നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞത്?" സുഖകരമായ അര്‍ദ്ധബോധാവസ്ഥയെ വിടാതെ പുണര്‍ന്നു കൊണ്ട്, തെല്ലൊരു ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു.


"ഞാന്‍ വെറുതെ ഇറങ്ങിയതാണ്."


നല്ലൊരു രാത്രി നശിപ്പിക്കാന്‍ കയറി വന്നവന്‍ തന്‍റെ തന്നെ സൃഷ്ടിയാണല്ലോ എന്നയാള്‍ വെറുതെ ഓര്‍ത്തു. ഉറക്കമാണെങ്കില്‍ പോയിത്തുടങ്ങി. അയാള്‍ പതുക്കെ കട്ടിലില്‍ നിന്നെഴുന്നേറ്റു.


"തനിക്കു ഞാന്‍ പേരിട്ടിരുന്നോ?" വെള്ളത്തിന്‍റെ കുപ്പി വായിലേക്കു കമഴ്ത്തുന്നതിനു മുമ്പ് അയാള്‍ ചോദിച്ചു.


"ഇപ്പോള്‍ എന്റെ പേര് ലാല്‍ എന്നാണ്"


അയാള്‍ പതുക്കെ ജനല്‍ തുറന്നു. മുറിക്കുള്ളിലേക്ക് പരന്നിറങ്ങിയ നിലാവില്‍ അയാള്‍ അവനെ സൂക്ഷിച്ചു നോക്കി. ശരിയാണ്. ഇതു തന്‍റെ നായകന്‍ തന്നെ. ഇരുപത്തഞ്ചിനോടടുത്തു പ്രായം. മെലിഞ്ഞ ശരീരം. പൊടിമീശ. ഇതവന്‍ തന്നെ.


"ഓ ലാല്‍... അതു ഞാന്‍ തല്‍ക്കാലത്തേക്ക് വെച്ച പേരാണ്. പേരുകളൊക്കെ അവസാനം മാറ്റാം."


"എനിക്കീ പേര് തന്നെ മതി."


അയാള്‍ക്കു ചിരി വന്നു. "പേര് മുതല്‍ ആയുസ്സു വരെ തീരുമാനിക്കുന്നത് ഞാനാണ്. കഥാപാത്രങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല."


ലാലിന്‍റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല. അവന്‍ കട്ടിലില്‍ നിന്നെഴുന്നെല്‍ക്കാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അവന്‍റെ ആ ഇരിപ്പ് അയാള്‍ക്കു രസിച്ചില്ല.


"നിന്‍റെ രേവതിക്ക് സുഖമാണോ?" സ്രഷ്ടാവിന്‍റെ ധാര്‍ഷ്ട്യത്തോടെ ചുണ്ടു കോട്ടിക്കൊണ്ടു അയാള്‍ ചോദിച്ചു. "അവളെ നീ വിവാഹം കഴിക്കുമോ?"


"ഞങ്ങളുടെ പ്രണയം പരിശുദ്ധമാണ്. വിവാഹത്തെക്കുറിച്ച് എനിക്കറിയില്ല."


"ഹാഹാഹാ..." അയാള്‍ പൊട്ടിച്ചിരിച്ചു. "അതു കൊള്ളാം. പക്ഷെ വിവാഹം കഴിക്കാന്‍ പോയിട്ട് സത്യസന്ധമായ പ്രേമം അനുഭവിക്കാന്‍ പോലും അവള്‍ക്കു വിധിയില്ലല്ലോ. കാരണം നീ അവളെ ചതിക്കാന്‍ പോകുകയല്ലേ,"


"ഞങ്ങളുടെ പ്രണയത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല." നിര്‍വികാരതയോടെ ലാല്‍ പറഞ്ഞു.


അയാള്‍ക്ക് തമാശയാണു തോന്നിയത്. തന്‍റെ പേനത്തുമ്പില്‍ നിന്നും ഇറങ്ങി വന്നവന്‍ തന്നോട് സിനിമാ ഡയലോഗ് പറയുന്നു. വേണമെങ്കില്‍ രണ്ടു വരിയില്‍ ഇവന്റെ കഥ അവസാനിപ്പിച്ചു ചവറ്റുകുട്ടയില്‍ എറിയാം. പെട്ടെന്നയാള്‍ക്ക് ഭയങ്കരമായ പുച്ഛം തോന്നി.


"അവളെ വഞ്ചിച്ചു മറ്റൊരുവളെ വിവാഹം കഴിക്കാനാണ് നിന്‍റെ വിധി. അതു മാറ്റാന്‍ നിന്നെക്കൊണ്ടു പറ്റും എന്നാണോ?"


"അതാണു എനിക്കുള്ള വിധിയെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ ഞങ്ങളുടെ പ്രണയത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല."


അയാള്‍ക്കു ദേഷ്യം വന്നു തുടങ്ങി. പക്ഷെ അതു മുഖത്തു കാണിക്കാതെ അയാള്‍ അടുത്ത പെഗ് ഒഴിച്ചു.


"മാംസനിബദ്ധമാണ് രാഗം." ചിന്തിക്കുന്നതുപോലെ ഭാവിച്ചു കൊണ്ട്‌ അയാള്‍ പറഞ്ഞു. "അവളെ പ്രാപിച്ച ശേഷം നീ അവളെ മറന്നു മറ്റൊരു സുന്ദരിയുടെ പിന്നാലെ പോകും. അവളാകട്ടെ ഒരു മഹാരോഗം വന്നു വിരൂപിയായിത്തീരുകയും ചെയ്യും. അപ്പോളോ?"


"ഞങ്ങളുടെ പ്രണയത്തിനു ഈ കഥയോടു ബന്ധമില്ല." മുഖത്തു യാതൊരു ഭാവവുമില്ലാതെ ലാല്‍ പറഞ്ഞു. "ഞങ്ങളെ മാത്രമാണ് നിങ്ങള്‍ ആദ്യം സൃഷ്ടിച്ചത്. അപ്പോള്‍ കഥയുണ്ടായിരുന്നില്ല. ഞാന്‍ ആദ്യം കണ്ടത് അവളെയായിരുന്നു. അവളെന്നെയും. ഞങ്ങളുടെ ചുറ്റുമുള്ള പ്രപഞ്ചം പോലും പിന്നീടാണുണ്ടായത്. അപ്പോള്‍ പിന്നെങ്ങിനെ ഞങ്ങളുടെ പ്രണയത്തെ നശിപ്പിക്കാനാകും? നിങ്ങള്‍ക്കത്‌ സാധിക്കില്ല."


അയാള്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങള്‍ കൊണ്ടു താന്‍ നിര്‍മ്മിച്ചെടുത്ത കഥാനിയമങ്ങളെല്ലാം ഒരു നിമിഷം കൊണ്ടു മാറ്റിയെഴുതപ്പെട്ടതു പോലെ അയാള്‍ക്കു തോന്നി. അയാളുടെ മനസ്സില്‍ അസൂയ തികട്ടി വന്നു.


"എങ്കില്‍ എനിക്കതൊന്നു കാണണം." അയാള്‍ പറഞ്ഞു. തോല്‍വി സമ്മതിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു.


ഒറ്റ വലിക്ക് ഗ്ലാസ്‌ കാലിയാക്കിയ ശേഷം അയാള്‍ തന്‍റെ കടലാസുകളെല്ലാം തിടുക്കത്തില്‍ വാരിക്കൂട്ടി എഴുത്തു തുടങ്ങി. കഥാകൃത്തിന്റെ പരിപൂര്‍ണമായ ആധിപത്യത്തെ ചോദ്യം ചെയ്ത കഥാപാത്രത്തെ നിലക്ക് നിര്‍ത്താനുള്ള വന്യമായ ഒരു വെറിയായിരുന്നു അയാള്‍ക്ക്‌. സിഗരറ്റു പുകയുടെ മേഘങ്ങള്‍ക്കിടയിലൂടെ കടലാസിന്റെ ഊഷരതയിലേക്ക് അയാളുടെ വെള്ളി കെട്ടിയ പേന വീശിയിറങ്ങി. ഒടുവില്‍ തന്‍റെ മനസ്സിനൊത്ത രീതിയില്‍ കഥ മുഴുവനാക്കിയ ശേഷം നിര്‍വൃതിയോടെ അയാള്‍ അവനെ തിരിഞ്ഞു നോക്കി.


അവനില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നിരുന്നു. അഥവാ അയാള്‍ വരുത്തിയിരുന്നു. മധ്യവയസ്സു കടന്ന അവന്‍റെ മുഖത്തു ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കഷണ്ടി അതിക്രമിച്ചു കയറി നിറുകയിലേക്ക് എത്തിയിരുന്നു. മങ്ങിയ നിലാവത്ത് അവന്‍റെ കണ്ണടയുടെ സ്വര്‍ണ്ണ നിറത്തിലുള്ള ഫ്രെയിം ചെറുതായി തിളങ്ങുന്നുണ്ടായിരുന്നു.


"ഇപ്പോള്‍ എന്തു പറയുന്നു?" വിജയിയുടെ മുഖഭാവത്തോടെ അയാള്‍ ചോദിച്ചു. "ഇപ്പോളുമുണ്ടോ നിനക്ക് പ്രണയം? അവളെ കാണണമോ നിനക്ക്? കണ്ടാലൊരു പക്ഷെ നീ കരഞ്ഞെന്നിരിക്കും." വൃത്തികെട്ട ഒരു സന്തോഷം അയാളുടെ മുഖത്തു തെളിഞ്ഞു.


"അവളെ നിങ്ങള്‍ കുഷ്ഠ രോഗിണിയാക്കി. എനിക്കറിയാം." ലാല്‍ പറഞ്ഞു. പ്രായം അവന്‍റെ ശബ്ദത്തെ കനപ്പിച്ചിരുന്നു. "എനിക്കൊരു സന്തുഷ്ടമായ ദാമ്പത്യവും നിങ്ങള്‍ തന്നിരിക്കുന്നു. പക്ഷെ അവളോടുള്ള എന്‍റെ പ്രണയവും എന്നോടുള്ള അവളുടെ പ്രണയവും അതു പോലെ തന്നെ നിലനില്‍ക്കുന്നു." അവന്‍റെ വാക്കുകളില്‍ ഒരു കുസൃതിയുടെ ലാഞ്ഛനയുണ്ടായിരുന്നു.


അയാളുടെ കണ്ണുകളില്‍ ഇരുട്ടു കയറി. ഒരു നിമിഷത്തേക്ക് അയാളുടെ മനസ്സു സ്തംഭിച്ചു പോയി. സ്വന്തം സൃഷ്ടിയാല്‍ അപഹാസ്യനാക്കപ്പെട്ടു എന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചില്ല. ദേഷ്യവും അപമാനവും അയാളുടെ സമനില തെറ്റിച്ചു.


"മതി നിന്‍റെ കളി. നിന്നെ ഉള്‍പ്പെടെ എല്ലാത്തിനെയും ഞാന്‍ തീര്‍ക്കാന്‍ പോകുന്നു." ആക്രോശിച്ചു കൊണ്ടു അയാള്‍ തന്‍റെ മേശപ്പുറത്തു നിന്നും കടലാസുകെട്ടുകള്‍ കീറിയെറിഞ്ഞു. മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ വെളുത്ത കടലാസു കഷണങ്ങള്‍ വെളിച്ചത്തിന്റെ കീറുകള്‍ പോലെ പറന്നു നടന്നു. അവയുടെ ഇടയില്‍ നിന്നു കൊണ്ടു ശൂന്യമായ തന്‍റെ കട്ടിലിലേക്കു നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.


"എവിടെയാണ് നീ ലാല്‍? എവിടെ നിന്‍റെ കാമുകി? എവിടെ പോയി നിങ്ങളുടെ ഉദാത്തവും അനശ്വരവുമായ പ്രണയം? തോല്‍വി സമ്മതിക്കാന്‍ പോലും നീ ബാക്കിയില്ലാതെ പോയല്ലോ ലാല്‍... നീ തോറ്റിരിക്കുന്നു."


"ഇനിയും താങ്കള്‍ക്കു മനസ്സിലായില്ലേ?" അയാളെ ഞെട്ടിച്ചു കൊണ്ടു ലാലിന്‍റെ ശബ്ദം അടച്ചിട്ട മുറിക്കുള്ളില്‍ പ്രതിധ്വനിച്ചു. "ഞാന്‍ ഇവിടെയുണ്ട്. എന്‍റെ പ്രണയിനിയും ഇവിടെ തന്നെയുണ്ട്. ഒന്നും മാറിയിട്ടില്ല. ഒന്നും. നിങ്ങള്‍ക്കു ഞങ്ങളെ നശിപ്പിക്കാനാകില്ല."


അയാള്‍ തന്‍റെ കട്ടിലിലേക്കു മറിഞ്ഞു വീണു. തനിക്ക് ചുറ്റും മുറി ചെറുതാകുന്നതു പോലെ അയാള്‍ക്ക്‌ തോന്നി. നിലത്തു കിടന്നിരുന്ന കടലാസു കഷണങ്ങളിലും ജനാലക്കരികിലും ഭിത്തിയിലെ ക്ലോക്കില്‍ നിന്നുമെല്ലാം പല പ്രായത്തിലുള്ള ഒരായിരം ലാല്‍മാര്‍ അയാളെ നോക്കി പരിഹസിച്ചു ചിരിച്ചു.


"ഇല്ല. ഇല്ല. ഞാന്‍ സമ്മതിക്കില്ല." അയാള്‍ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. "അതെ. എനിക്കറിയാം. എന്തു ചെയ്യണമെന്നു എനിക്കറിയാം." ഭയപ്പെടുത്തുന്ന ഒരു ചിരി അയാളുടെ മുഖത്തു വിരിയുകയും ഉടന്‍ തന്നെ മായുകയും ചെയ്തു. ചാരി വെച്ചിരുന്ന ബാല്‍ക്കണി വാതില്‍ തള്ളി തുറന്നുകൊണ്ട് അയാള്‍ പറഞ്ഞു. "അങ്ങനെ തോല്‍ക്കാന്‍ എനിക്കു മനസ്സില്ല. നിന്നെ ഇല്ലാതാക്കാന്‍ എനിക്കറിയാം." പൊട്ടിച്ചിരിച്ചുകൊണ്ട് അയാള്‍ പുറത്തേക്കോടി.


"നഷ്ട പ്രണയങ്ങളുടെ ഉറ്റ തോഴന്‍" ആറാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത വിവരം അടുത്ത ദിവസം എല്ലാ പത്രങ്ങളും അനുശോചന ലേഖനം സഹിതം പ്രസിദ്ധീകരിച്ചു.

മലയാളിയുടെ വിനോദങ്ങള്‍

Friday, March 12, 2010

മലയാളികളുടെ വിനോദങ്ങളെ പറ്റി ഗൂഗിളിന് വരെ കൃത്യമായി  മനസ്സിലായിരിക്കുന്നു. സംശയമുണ്ടെങ്കില്‍ ഇന്നു ഗൂഗിള്‍ ന്യൂസ്‌ പേജില്‍ കണ്ട ഈ ക്ലിപ്പ് നോക്കൂ.



എങ്ങനെ നോക്കിയാലും വിനോദം തന്നെ. അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ വയ്യാത്ത പൊ***ടി മക്കളുടെ പെര്‍വെര്‍ട്ടേഡ് വിനോദം. അതു കണ്ടു പരാതി പറയാന്‍ ചെന്നവനെ എടുത്തിട്ട് തല്ലി രസിച്ച് (ഉണ്ട ബിരിയാണിയുടെ നന്ദി കാണിച്ച(?) ) ഏമാന്മാരുടെ വിനോദം. വിനോദമെല്ലാം തീര്‍ന്നെന്നു കരുതിയപ്പോള്‍ ഏറ്റവും വലിയ ചിരിക്കുള്ള വകുപ്പ് പിന്നെയും വരുന്നു. "പ്രതിയാണെന്നു കരുതി മര്‍ദിച്ചതാണെന്ന്" പറഞ്ഞു പോലീസുകാര്‍ മാപ്പ് ചോദിച്ചു പോലും! പ്രതിയാണെങ്കില്‍ തല്ലാം എന്ന് ചുരുക്കം. അതു വേറൊരു വിനോദോപാധി.

ഇതൊക്കെ കണ്ടും കേട്ടും വായിച്ചും മറക്കുന്നതല്ലേ നമ്മുടെയൊക്കെ ഒരു വിനോദം... :(

ദില്‍ മാംഗേ മോര്‍ !!!

Monday, February 15, 2010


ചെന്നൈ വണ്ടലൂരിലെ മൃഗശാലയില്‍ നിന്നും ഒരു ദൃശ്യം....

മൈ ഡ്രീം വാലന്‍ന്റൈന്‍...

Saturday, February 13, 2010

ഞായറാഴ്ച.


ഉറക്കം തെളിയുന്നില്ല.


കട്ടിലില്‍ നിന്നും എഴുന്നെല്‍ക്കാന്‍ വയ്യ. ഭയങ്കര മടി.


ഒഴിക്കാന്‍ തോന്നുന്നു. എന്നാലും എഴുന്നേല്‍ക്കാന്‍ വയ്യ. മടി.


മുറിക്കുള്ളില്‍ ചിക്കന്‍ കറിയുടെ പഴകിയ മണം സിഗരറ്റു പുകയുടെ മണവുമായി കെട്ടിപ്പിണഞ്ഞു മൂക്കിലേക്ക് കുത്തി കയറുന്നു.
ജനല്‍ തുറന്നാല്‍ കൊള്ളാമെന്നുണ്ട്.


മടി.


താഴെ നിലത്ത്, ചിതറി കിടക്കുന്ന കുറ്റികള്‍ക്കിടയില്‍ ഒരുത്തന്‍ സുഖമായുറങ്ങുന്നു. തലക്കടുത്തു ആഷ് ട്രെയും വെച്ച്.


ആഷ് ട്രേ മാറ്റി വെക്കണം. തട്ടിക്കഴിഞ്ഞാല്‍ മെനക്കെടാണ്.


വയ്യ. മടി.


ലാപ്ടോപ്പില്‍ നിന്നും പാട്ടു കേള്‍ക്കാം. ഏതോ ഇംഗ്ലീഷ് പാട്ട്... ഇന്നലെ രാത്രി മറ്റവന്‍ ഇട്ടതാണ്...


പക്ഷെ ലാപ്ടോപ്പ് കാണുന്നില്ല.


മുഷിഞ്ഞ തുണികളുടെ അപ്പുറത്തുണ്ടെന്നു തോന്നുന്നു. ആ കൂമ്പാരത്തിന്റെ അപ്പുറത്തെ മൂലയില്‍ നിന്നാണ് പാട്ടു കേള്‍ക്കുന്നത്. വയറും പോകുന്നുണ്ട്...


തുണി കഴുകണം. ഇനിയും ഇട്ടാല്‍ ആക്സിനു പോലും സഹിക്കില്ല...


പക്ഷെ...


തല വേദനിക്കുന്നു. വെള്ളം...


വെളളത്തിന്റെ കുപ്പി കാലിയാണ്. കട്ടിലിന്റെ താഴെ കിടപ്പുണ്ട്. കാണാം.


ഇനി വെള്ളം എടുക്കാനും പോകണമോ... മ@#^...


(ഹോസ്റ്റലില്‍ ഒറ്റമുറിയില്‍ ഒറ്റയ്ക്ക് താമസം. എന്നിട്ടാണ് ഇത്രയും പണി.)


ജനലിന്റെ തിട്ടില്‍ വയസ്സനായ ഒരു നാവികന്‍ ഇരുന്നു ചിരിക്കുന്നു...


സമയം...


പത്തര... മൊബൈല്‍ തലയണയുടെ അടിയിലുണ്ട്..


വിശക്കുന്നുമുണ്ട്... പക്ഷെ ഇനി രണ്ടു മണിക്കൂര്‍ കൂടി കഴിയാതെ ഉച്ച ഭക്ഷണം കിട്ടി തുടങ്ങില്ല...


മൊബൈലില്‍ ഒരു മെസ്സേജ് വന്നു കിടക്കുന്നു...


"ഹാപ്പി വാലന്‍ന്റൈന്‍സ് ഡേ..."


മനസ്സു ഡിഗ്രീ കാലത്തേക്ക് പറക്കുന്നു...ഓര്‍മകളുടെ വേലിയേറ്റം...


മെസ്സേജ് അയച്ചിരിക്കുന്നത് വോഡഫോണ്...


പറന്നു പോയവരൊക്കെ തിരിച്ചെത്തി... വേലിയിറങ്ങി...


നാവികാ... താനിതു വരെ പോയില്ലേ... ഇന്നത്തെ ദിവസം നശിപ്പിക്കുമോ...


തിരിഞ്ഞു കിടന്നു... കുറച്ചു നേരം കൂടെ...


പഴയ വാലന്‍ന്റൈന്‍സ് ദിനങ്ങളെക്കുറിച്ചോര്‍ക്കാതെ...


മടി പിടിച്ചു കിടക്കാം...




(വാലന്‍ന്റൈന്‍സ് ഡേക്ക് പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്പികം മാത്രം. All stunts have been performed by professionals and should not be imitated unless you are living alone / in a men's hostel.)

ഇരുളുന്ന തിരശ്ശീലകള്‍

Thursday, February 11, 2010

"cinema is the ultimate pervert art. it doesnt give you what you desire - it tells you how to desire."

അടുത്തിടെ കേരളത്തില്‍ വന്നിരുന്ന ഇടതുപക്ഷ ചിന്തകന്‍ സ്ലോവാജ് സിസെക്കിന്റെയാണ് ഈ വാക്കുകള്‍. കാഴ്ചക്കാരനെക്കുറിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും അടുത്ത കാലത്ത് മലയാള സിനിമയില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ കാണുമ്പോള്‍ ഈ വാക്കുകള്‍ സിനിമ പ്രവര്‍ത്തകര്‍ക്കും ബാധകമാണോ എന്ന് സംശയം തോന്നുന്നു. വര്‍ഷങ്ങള്‍ നീണ്ട സപര്യ(!!)ക്കൊടുവില്‍ എങ്ങനെയൊക്കെ അത്യാഗ്രഹിക്കാം എന്ന് നമ്മുടെ താരങ്ങളും ഉപതാരങ്ങളും സംവിധായകരും പഠിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഊര് വിലക്ക്, കത്തെഴുത്ത്, ചേരിപ്പോര്, അവാര്‍ഡ്‌ ദുരന്തം, അതിനിടയില്‍ കുറെ ഫാന്‍സ്‌.. ആഹാ..

മലയാള സിനിമ ഇങ്ങനെ ഉന്നതങ്ങളിലേക്ക് കയറുമ്പോള്‍ തൊട്ടപ്പുറത്തെ തമിഴകത്തില്‍ അടുത്ത കാലത്ത് പുറത്തു വന്ന ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രണ്ടു പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലെത്തി - വെങ്കട്ട് പ്രഭുവിന്റെ ഗോവയും പുതുമുഖ സംവിധായകന്‍ സി എസ് അമുദത്തിന്റെ തമിഴ്‌ പടവും. മുക്കിനും മൂലക്കും ഫാന്‍സ്‌ അസ്സോസിയേഷനുകള്‍  ഉള്ള, താരാരാധനയില്‍ അധിഷ്ഠിതമായ, തമിഴ്‌ നാട്ടിലെ സിനിമാ സംസ്കാരത്തെ മുഖമടച്ചു പുച്ച്ചിക്കുന്ന സിനിമകളാണ് ഇവ രണ്ടും - പ്രതേകിച്ചു "തമിഴ്‌ പടം". താരങ്ങള്‍ക്ക് അമ്പലങ്ങള്‍ പണിയുകയും അവരുടെ പാര്‍ടികള്‍ക്ക് വോട്ടു കുത്തുകയും ചെയ്യുന്ന സ്വന്തം സംസ്കാരത്തെ നോക്കി ചിരിക്കാന്‍ ഉള്ള പക്വത തമിഴ്‌ സിനിമയ്ക്കു വന്നു കഴിഞ്ഞു. താരങ്ങളെ കളിയാക്കിയതിന് ആരും പോസ്റ്റര്‍ കീറിയതായിട്ടോ തീയേറ്റര്‍ കത്തിച്ചതായിട്ടോ കേട്ടില്ല. നേരെ മറിച്ചു ഈ സിനിമകള്‍ കണ്ട നടന്‍ അജിത്‌ തന്റെ പുതിയ സിനിമയുടെ ടൈറ്റിലില്‍ നിന്നും ultimate superstar എന്ന പ്രയോഗം എടുത്തു കളഞ്ഞതായും വായിച്ചു.

ചിത്രങ്ങളുടെ നിലവാരം എന്ത് തന്നെ ആയാലും, വളരെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താനും അവയില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു കൂടുതല്‍ മികച്ചതാകാനും ഉള്ള ഒരു പ്രഫഷണല്‍ ത്വര തമിഴ്‌ സിനിമയില്‍ അടുത്ത കാലത്ത് വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. പരീക്ഷണങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ തയ്യാറായുള്ള നിര്‍മാതാക്കളും, കൂടുതല്‍ ചിത്രങ്ങള്‍ കൂടുതല്‍ പ്രാവശ്യം കാണുന്ന കൂടുതല്‍ ആളുകളും തമിഴ്നാടിലുണ്ടാകാം. നിരാകരിക്കുന്നില്ല. പക്ഷെ പരീക്ഷണങ്ങള്‍ നടത്താന്‍ തയാറുള്ള സംവിധായകര്‍ തന്നെയാണ് ഏറ്റവും നിര്‍ണായകം. പുതിയ രീതികളും പുതിയ ഇതിവൃത്തങ്ങളും ഉണ്ടായാല്‍ കാണാന്‍ ആളുകളും ഉണ്ടാകും.  "തമിഴ്‌ പടം" തകര്‍ത്തോടുന്നത് മള്‍ട്ടിപ്ലെക്സുകളില്‍ മാത്രമല്ല. ഇരുപതു രൂപ ടിക്കെട്ടുകളുള്ള ചെറിയ തീയെറ്റരുകളിലും അത്ര തന്നെ ആളുകള്‍ ഇരച്ചു കയറുന്നു. ( ഇവര്‍ക്കൊന്നും ഫാന്‍സ്‌ വികാരങ്ങളില്ലേ? ) അങ്ങനെ പുതുമകളില്‍ നിന്നും പുതുമകളിലേക്ക് നീങ്ങുന്ന തമിഴ്‌ (ബോളിവുഡില്‍  പോലും... ) സിനിമയുടെ അണിയറകളില്‍ ജോലി ചെയ്യുന്ന നല്ലൊരു പങ്കു ടെക്നിഷ്യന്മാര്‍ മലയാളികളാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തകര്‍. കൂടുതല്‍ സമൃദ്ധമായ മേച്ചില്‍പ്പുറങ്ങള്‍ തേടി മാത്രമാണോ ഇവരെല്ലാം മലയാളത്തില്‍ നിന്നും പോയത്? അതോ നല്ല സംരംഭങ്ങള്‍ ലഭിക്കാത്തത് കൊണ്ടും കൂടിയോ?

എവിടെ വെച്ചാണ് മലയാള സിനിമയ്ക്കു ദിശാബോധം നഷ്ടപ്പെട്ടത്? surrogate pregnancy ഏറ്റെടുക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മനോ വ്യഥകള്‍ (ദശരഥം - 1989) പോലെയുള്ള സീരിയസ് ആയ വിഷയങ്ങളെപ്പറ്റി  20 കൊല്ലം മുമ്പ് തന്നെ സിനിമ ചെയ്ത ഒരു മുഖ്യധാരാ സിനിമ പ്രസ്ഥാനം നമ്മുടെ നാട്ടിലുണ്ടായിരുന്നു. നിര്‍മാതാവിന്റെയും പ്രേക്ഷകന്റെയും വികാരങ്ങളെ ഒരേ പോലെ കണക്കിലെടുത്തു കൊണ്ട് തന്നെ നല്ല കുടുംബ സിനിമകളും കാലിക പ്രാധാന്യമുള്ള വിഷയങ്ങളുമെല്ലാം കൈകാര്യം ചെയ്തിരുന്ന ഒരു പ്രസ്ഥാനം. ആ സ്ഥിതിയില്‍ നിന്നും (ഒരു പ്രശസ്ത നിരൂപകന്റെ വാക്കുകളില്‍ പറഞ്ഞാല്‍) സൂപ്പര്‍ താരങ്ങളുടെ വെറും ശരീരാരാധനയിലെക്കും സ്റ്റീരിയോടൈപ്പ് കഥകളിലെക്കും അഭിനേതാക്കളുടെ ഊര് വിലക്കിലേക്കും തരം താഴാന്‍ മാത്രം എവിടെയാണ് പിഴച്ചത്?  ടി വി യുടെ വരവോടെ ആളുകള്‍ക്ക് സിനിമ മതിയായോ? (എങ്കില്‍ എങ്ങനെ ബാക്കി സിനിമ വുഡ്സ് ഇപ്പോളും പണം വാരുന്നു?) അതോ വരേണ്യ ബ്രാഹ്മണ്യത്തിന്റെ മഹദ്‌വല്ക്കരണത്തിനെതിരെ വിദ്യാസമ്പന്നനായ മലയാളി മുഖം തിരിച്ചതാണോ? (തേങ്ങാക്കൊലയാണ്...) അതോ ഒരു വ്യവസായത്തിന്റെ അടിസ്ഥാന സാമ്പത്തിക തത്ത്വങ്ങള്‍ മറന്നു പോയത് കൊണ്ടോ? താരങ്ങള്‍ ഫാന്‍സുകാരെ വളര്‍ത്തിയത് കൊണ്ടോ? അതോ തിരക്കഥയില്ലാത്തത് കൊണ്ടോ? (കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ കൊണ്ട് കള്ളനോട്ടടിക്കുന്ന ഒരു നായക കഥാപാത്രത്തെ ഇയ്യിടെ ഒരു സിനിമയില്‍ കണ്ടു!!!) മുതിര്‍ന്ന സൂപ്പറുകള്‍ വഴി മാറാത്തത് കൊണ്ടോ? യൂണിയനുകളുടെ ഇടപെടലുകള്‍ കൊണ്ടോ? അതോ കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് സര്‍വീസ് നടത്തുന്നത് കൊണ്ടോ? അതോ പ്രേക്ഷകരുടെ മാറിയ അഭിരുചികള്‍ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടോ?

പത്തു പതിനഞ്ചു കൊല്ലം കൊണ്ട് സംഭവിച്ച അപചയത്തിന്റെ കണക്ക് നോക്കുമ്പോള്‍ പിശകുകള്‍ ഒരുപാട് കണ്ടു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഏറ്റവും വേദനാജനകമായ വസ്തുത പാഠങ്ങള്‍ പഠിക്കാന്‍ ഇവരാരും തയ്യാറാകുന്നില്ല എന്നതാണ്. (പ്രേക്ഷകര്‍ ഒഴികെ... അവര്‍ പാഠം പഠിച്ചു കഴിഞ്ഞു) ഈ ബഹളം മുഴുവന്‍ വെക്കുന്ന ശ്രീ തിലകന്‍ തന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നാ സിനിമയില്‍ വിളിച്ചിട്ട് പിന്നീട് പിന്‍വാങ്ങി എന്ന് പറയുന്നു. ജോഷി ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേര്‍സ്. മലയാള സിനിമയുടെ ഈ ഗതിക്ക് കൈയ്യയച്ചു സഹായം ചെയ്ത ഒരു സംവിധായകന്‍. കഴിഞ്ഞ ഇരുപതു കൊല്ലങ്ങള്‍ക്കിടയില്‍ വെറും അഞ്ചു സൂപ്പര്‍ താരങ്ങളെ (പൃഥ്വിരാജ് ഉള്‍പ്പെടെ) നായകരാക്കി വെച്ചു മാത്രം സിനിമ ചെയ്തയാള്‍. (ഏതു സിനിമ എന്നതിലുപരി തെറ്റിനെതിരെ ഉള്ള യുദ്ധമാണിത് എന്ന് ശ്രീ തിലകന്‍ പറയുമായിരിക്കും. സമ്മതിക്കുന്നു.) ഇനി അഥവാ അദ്ദേഹത്തെ തിരിച്ചെടുത്താലും സിനിമയോ കഥാപാത്രമോ മികച്ചതായിരിക്കും എന്ന് തോന്നുന്നുണ്ടോ? (എനിക്ക് ഒരു പ്രതീക്ഷയുമില്ല.) കുറെ ഫോറിന്‍ കാറുകള്‍, ചെറിയ ഫ്രോക്കും ടോപ്പുമിട്ട നായികമാര്‍, അമാനുഷരായ നായകര്‍, ചാവാന്‍ വിധിക്കപ്പെട്ട എതെങ്കിലും ഒരു സഹചാരി, വഞ്ചന - പ്രതികാരം, ബിജുക്കുട്ടന്‍ and/or സുരാജ് and/or സലിംകുമാര്‍...

ഇതൊക്കെ തന്നെയല്ലേ പ്രശ്നങ്ങളും. ഈ വക സാധനങ്ങള്‍ കാണാന്‍ പ്രേക്ഷകന് മലയാള സിനിമയ്ക്കു പോകേണ്ട ആവശ്യമില്ല. ഇതിലും ചെറിയ ഫ്രോക്കും വലിയ കാറുകളും കൊണ്ട് തമിഴും തെലുന്കുമൊക്കെ ക്യു നില്‍പ്പുണ്ട്. മലയാള സിനിമയുടെ യു എസ് പി ഇതൊന്നും ആയിരുന്നില്ല. ശക്തമായ കഥകളും, കാമ്പുള്ള കഥാപാത്രങ്ങളും, സരസവും ഒരളവു വരെ ശുദ്ധവുമായ നര്‍മ്മവും ഒക്കെയായിരുന്നു മലയാളികളെ കൊട്ടകകളില്‍ എത്തിച്ചിരുന്നത്. അങ്ങനെയുള്ള സിനിമകള്‍ കാണുവാന്‍ മലയാളികള്‍ക്ക് താല്പര്യമുണ്ടായിരുന്നു. അവരുടെ അഭിരുചികള്‍ മാറിയിട്ടുണ്ടാകും. പക്ഷെ ആ മാറ്റത്തിന് ഒരു കാരണം നല്ല സിനിമകളുടെ അഭാവം കൂടിയായിരുന്നു. സ്വന്തം വീട്ടില്‍ നല്ലത് ലഭിക്കാതാകുകയും പുറത്തു നിന്ന് പലവക സാധനങ്ങള്‍ കൂടുതല്‍ കിട്ടി തുടങ്ങുകയും ചെയ്തപ്പോള്‍ ‍(ഇന്റര്‍നെറ്റ്‌, ഡി വി ഡികള്‍), നല്ല സിനിമയെ സ്നേഹിച്ചിരുന്നവര്‍ പതുക്കെ മലയാള സിനിമയെ വിട്ടു പോയി. പുതിയ ഇഷ്ടങ്ങളുമായി പഴയ തലമുറ പോവുകയും, പുതിയ തലമുറയുടെ അഭിരുചികളെ സ്വാധീനിക്കാന്‍ തക്കവിധം സ്വയം മാറാന്‍ കഴിയാതാവുകയും ചെയ്തതോടെ മലയാള സിനിമയുടെ ശനിദശ പൂര്‍ത്തിയായി. നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാന്‍ ഇനി സാധിക്കില്ല. പുതിയ തലമുറയെ ഒട്ടു സ്വാധീനിക്കാനും പറ്റുന്നില്ല. അങ്ങനെ ടി വിയിലെ പരസ്യങ്ങളിലൂടെയും "പുതിയ സിനിമ" പരിപാടികളിലൂടെയും ആളുകളെ തീയേട്ടരുകളിലേക്ക് ആകര്‍ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ദയനീയാവസ്ഥയിലേക്ക് നമ്മുടെ സിനിമ എത്തി ചേര്‍ന്നിരിക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ തീയെറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മലയാള സിനിമയ്ക്കു ഇനി കഴിയുമോ? എനിക്ക് സംശയമുണ്ട്. മലയാള സിനിമയുടെ "പുതിയ മുഖം" അന്യ ഭാഷാ ചിത്രങ്ങളുടെ പഴകി ദ്രവിച്ച പഴയ മുഖംമൂടികളുടെ മിനുക്കു മാത്രമായി മാറി കഴിഞ്ഞിരിക്കുന്നു.
 

എങ്കിലും പ്രതീക്ഷിക്കുന്നു ഞാനിപ്പോളും. നാട്ടുമാടമ്പിമാരെ തിരശീലയിലേക്ക്‌ തുറന്നുവിട്ട രഞ്ജിത്തിലും, ബ്ലെസ്സിയിലും ഒക്കെ ഞാന്‍ പ്രതീക്ഷിക്കുന്നു... പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍ ദൈവം പോലും നമ്മുടെ സിനിമയെ കൈവിട്ടോ എന്ന് സംശയം തോന്നുന്നു. :(

(ക്രിസ്മസ് രാത്രിയില്‍ തിരുവനന്തപുരത്തെ അജന്ത തീയേറ്ററില്‍ ചട്ടമ്പിനാട് കാണാന്‍ കയറി. ആദ്യ ദിവസം. തീയെറ്റരില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അതിനു ശേഷം രണ്ടാഴ്ച മുമ്പ് ഒരാവശ്യത്തിന് നാട്ടില്‍ ചെന്നപ്പോള്‍ ടി വിയില്‍ ഏതോ പെങ്കൊച്ച് ചട്ടമ്പി നാടിനെ പറ്റി കഷ്ടപ്പെട്ട് പൊക്കി പറയുന്നു. ദയനീയം.)